ന്യൂഡൽഹി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാർ നാവിക സേനയുടെ വിവിധ യുദ്ധക്കപ്പലുകളിൽ ഉന്നത ഉദ്യോഗം വഹിച്ചിരുന്നവർ. കമാൻഡർമാരും ക്യാപ്ടന്മാരുമായിരുന്നവരാണ് ഖത്തറിൽ തടവിലായത്. 2022 ഓഗസ്റ്റിലാണ് ഇവരെ ദോഹയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഖത്തർ സായുധസേനയ്ക്ക് പരിശീലനം നൽകുന്ന ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.
ഇന്ത്യൻ പൗരന്മാർക്ക് വധശിക്ഷ വിധിച്ചത് ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എട്ട് പേരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരികയാണ്. ആവശ്യമായ നിമയസാധ്യതകൾ തേടുന്നുണ്ടെന്നും മതിയായ നിയമസഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
‘സംഭവത്തിന് അതിയായ പ്രധാന്യം നൽകുന്നു. കൂടാതെ, വിശദമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഖത്തറുമായി ഇതേക്കുറിച്ച് സംസാരിക്കും’- വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഇവർക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തെന്ന് വ്യക്തമാക്കാതെയാണ് ഇവരെ തടവിലാക്കിയതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷ വിധിക്കപ്പെട്ട എട്ടു പേർ.
കേസിലെ ഏഴാമത്തെ വാദം ഒക്ടോബർ മൂന്നിനാണ് നടന്നത്. ഈ മാസം വിധി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ചാരവൃത്തി ആരോപിച്ചാണ് ഇവരെ തടവിലാക്കിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യക്തമായിട്ടില്ല.
Discussion about this post