ന്യൂഡൽഹി : ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ ജൂലൈ 20-നുണ്ടായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചുവെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമായ കാര്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. പ്രക്ഷോഭകർക്കെതിരെയുണ്ടായ പോലീസ് ബലപ്രയോഗത്തിനെതിരെ ഹർജിയൊന്നും സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നും ഒരു അഭിഭാഷകൻ നൽകിയ കത്ത് (റിപ്രസന്റേഷൻ) മാത്രമാണ് കോടതിയുടെ മുന്നിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി ഒരു റിട്ട് ഹർജിയായി ഫയൽ ചെയ്യാത്ത വിഷയത്തിൽ കേസ് പരിഗണിക്കാൻ വിസമ്മതിച്ചു എന്ന രീതിയിലാണ് കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് കടുത്ത ഭാഷയിൽ വിമർശിച്ചു.
വെള്ളിയാഴ്ച അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരാമർശിക്കുന്ന (മെൻഷനിംഗ്) സമയത്താണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിൽ വെച്ച് ഈ കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ബുധനാഴ്ച പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ച് അഭിഭാഷകനായ നരേന്ദ്ര മിശ്ര കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും പോലീസ് അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും കേസ് അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പരാമർശ വേളയിൽ വീഡിയോ ദൃശ്യങ്ങൾ കാണാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നും അതിന് സമയമില്ലെന്നും ബെഞ്ച് വ്യക്തമാക്കുകയും സമയം കളയരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി കേസ് കേൾക്കാൻ വിസമ്മതിച്ചുവെന്ന തരത്തിൽ റിപോർട്ടുകൾ പുറത്തുവന്നത്.
വെള്ളിയാഴ്ച രാവിലെ 10 മണി വരെ രജിസ്ട്രിയിൽ പരിശോധിച്ചപ്പോഴും വിഷയം സംബന്ധിച്ച് ഒരു പേജ് പോലും ഹർജിയായി സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമായതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. വെറുമൊരു നിവേദനം മാത്രമായ കത്തിനെ എങ്ങനെ റിട്ട് ഹർജിയായി പരിഗണിച്ച് ലിസ്റ്റ് ചെയ്യാനാകുമെന്നും യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് ഇത്തരം വ്യാജവാർത്തകൾ വാർത്താമാധ്യമങ്ങൾ നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജൂലൈ 20-ന് സിജെപിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടന്ന ‘സംസദ് ചലോ’ മാർച്ചിനിടെയാണ് പ്രക്ഷോഭകരും പോലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്. അതേസമയം, പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങളും സിസിടിവി രേഖകളും സൂക്ഷിച്ചുവെക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.








