ചെന്നൈ: പെട്രോൾ ബോംബ് ആക്രമണത്തിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തമിഴ്നാട് രാജ്ഭവൻ. ആക്രമണത്തിൽ രാജ്ഭവന്റെ പരാതി പ്രകാരമല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വമേധയാ കേസ് എടുത്തതിലൂടെ ആക്രമണം ലഘൂകരിക്കപ്പെട്ടുവെന്ന് രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തെ വെറുമൊരു നശീകരണ പ്രവൃത്തിയായി മാത്രം കണക്കാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പിടിയിലായ അക്രമിയെ അതിവേഗം റിമാൻഡ് ചെയ്യിക്കാൻ പോലീസ് കാണിച്ച വ്യഗ്രത സംശയാസ്പദമാണ്. മജിസ്ട്രേറ്റിനെ പാതിരാത്രിയിൽ വിളിച്ച് എഴുന്നേല്പിച്ചായിരുന്നു പോലീസ് പ്രതിയെ റിമാൻഡ് ചെയ്യിച്ചത്.
ആക്രമണത്തിന് പിന്നിൽ മാറ്റാരെങ്കിലുമോ മറ്റെന്തെങ്കിലും കാരണമോ ഉണ്ടോ എന്നതിനെ കുറിച്ച് അറിയാനുള്ള അവസരമാണ് പോലീസ് ഇല്ലാതാക്കിയത്. നീതിയുക്തമായ അന്വേഷണത്തിനുള്ള സാദ്ധ്യതകൾ ആരംഭത്തിന് മുന്നേ കുഴിച്ച് മൂടപ്പെട്ടുവെന്നും രാജ്ഭവൻ വാർത്താ കുറിപ്പിൽ ആരോപിക്കുന്നു. എന്നാൽ ഗവർണറുടെ ആരോപണങ്ങൾ തമിഴ്നാട് പോലീസ് നിഷേധിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ഗവർണറുടെ വസതിയായ രാജ്ഭവന്റെ പ്രധാന ഗേറ്റിന് നേരെ ഒരാൾ പെട്രോൾ ബോംബ് വലിച്ചെറിഞ്ഞത്. സംഭവത്തിൽ ബിജെപി ശക്തമായ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.
Discussion about this post