ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തലസ്ഥാന നഗരിയെ അരാജകത്വത്തിലേക്ക് തള്ളിവിടാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർ നടത്തിയ നീക്കം കടുത്ത അക്രമത്തിൽ കലാശിച്ചു. ന്യൂഡൽഹി ജില്ലയിൽ ക്രമസമാധാന പാലനത്തിനായി പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ പൂർണ്ണമായും ലംഘിച്ചുകൊണ്ട് സി.ജെ.പി പ്രവർത്തകർ നടത്തിയ ‘ചലോ സൻസദ്’ മാർച്ച് തടഞ്ഞ സുരക്ഷാ സേനയ്ക്ക് നേരെ പ്രതിഷേധക്കാർ കനത്ത അക്രമമാണ് അഴിച്ചുവിട്ടത്. പരീക്ഷാ അഴിമതികളുടെ പേരിൽ വിദ്യാർത്ഥികളെ മുൻനിർത്തി നടത്തിയ ഈ മാർച്ചിൽ പങ്കെടുത്തവർ പോലീസിന് നേരെ കല്ലെറിയുകയും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാരുടെ കല്ലേറിലും അക്രമത്തിലും അൻപതിലധികം പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിരവധി പോലീസ് വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തു.
തുടർന്ന് സിജെപിയുടെ സമരവേദി ഡൽഹി പോലീസ് ബലമായി ഒഴിപ്പിച്ചു.
ഹൈസെക്യൂരിറ്റി മേഖലയായ ശാസ്ത്രി ഭവൻ, റൈസീന റോഡ് പരിസരങ്ങളിൽ വെച്ച് പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ക്രമസമാധാനം പൂർണ്ണമായി തകർക്കാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അക്രമികളെ പിരിച്ചുവിടാൻ ഡൽഹി പോലീസിനും ദ്രുതകർമ്മ സേനയ്ക്കും (RAF) ബലപ്രയോഗം നടത്തേണ്ടി വന്നത്. മുൻകൂർ അനുമതിയില്ലാതെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച സി.ജെ.പി പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസിന് കണ്ണീർവാതകവും ലാത്തിയും പ്രയോഗിക്കേണ്ടി വന്നു. ജന്തർ മന്തറിൽ നിന്ന് ആരംഭിച്ച മാർച്ചിൽ പങ്കെടുത്തവർ പോലീസിനോട് കടുത്ത രീതിയിൽ പ്രകോപനപരമായാണ് പെരുമാറിയത്. തുടർന്ന് ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് അക്രമകാരികളായ പ്രതിഷേധക്കാരെ പോലീസ് പൂർണ്ണമായി ഒഴിപ്പിച്ചു. മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലും പൊതുജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുമായിരുന്നു സി.ജെ.പിയുടെ നീക്കങ്ങൾ.
സമാധാനപരമായ ചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടും, തലസ്ഥാനത്ത് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനും ക്രമസമാധാനം തകർക്കാനും ശ്രമിച്ച അക്രമകാരികളായ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവിൽ നിയമം കൈയിലെടുക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സി.ജെ.പിയുടെ ഈ പ്രവണതയ്‌ക്കെതിരെ നിയമപരമായ കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് ഡൽഹി പോലീസിന്റെ തീരുമാനം.









