ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർ നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമങ്ങളെയും നിയമലംഘനങ്ങളെയും ന്യായീകരിക്കാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് ക്രമസമാധാനം തകർക്കാൻ ശ്രമിച്ച പ്രക്ഷോഭകരെ പ്രതിരോധിച്ച പോലീസ് നടപടിയെ ജനാധിപത്യവിരുദ്ധമെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ‘യുവജന വിരുദ്ധ പ്രധാനമന്ത്രി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ്, ജന്തർ മന്തറിൽ അൻപതിലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കാനിടയാക്കിയ അക്രമ സംഭവങ്ങളെ പൂർണ്ണമായി അവഗണിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ രംഗത്തുവന്നത്.
വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും എന്നാൽ സർക്കാർ ക്രിമിനലുകളെപ്പോലെയാണ് കുട്ടികളോട് പെരുമാറുന്നതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാൻ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും മുൻകാലങ്ങളിലെ പരീക്ഷാ ക്രമക്കേടുകളുടെ ഇരകൾ വിദ്യാർത്ഥികളാണെന്നും രാഹുൽ ഗാന്ധി തന്റെ പ്രസ്താവനയിൽ ആരോപിച്ചു. ചോദ്യപേപ്പർ ചോർത്തിയ യഥാർത്ഥ കുറ്റവാളികൾ ആരും ശിക്ഷിക്കപ്പെടാതെ സ്വതന്ത്രരായി നടക്കുകയാണെന്നും ന്യായമായ ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടികളെ പോലീസ് മർദ്ദിക്കുകയുമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാൽ, ഈ വിഷയത്തിൽ പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ഔദ്യോഗികമായി തയ്യാറാവുകയും കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വസതിയിൽ വെച്ച് സി.ജെ.പി പ്രതിനിധികളുമായി സുതാര്യമായ ചർച്ചകൾ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.
പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സഭ സുഗമമായി നടത്തുന്നതിന് തടസ്സം സൃഷ്ടിക്കാനും, പോലീസ് ഉദ്യോഗസ്ഥരെ ബോധപൂർവ്വം ആക്രമിച്ച അക്രമകാരികൾക്ക് രാഷ്ട്രീയ പരിരക്ഷ നൽകാനും പ്രതിപക്ഷ നേതാവ് പദവി ദുരുപയോഗം ചെയ്യുകയാണെന്ന വിമർശനം ഇതോടെ ശക്തമായിരിക്കുകയാണ്. നേരത്തെ, വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്രയും പ്രതിഷേധക്കാർക്കെതിരായ പോലീസിന്റെ നടപടിയെ വിമർശിച്ചു, അതിൽ അവർ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. “ഞങ്ങൾ എല്ലാവരും ഒരു ചർച്ച ആവശ്യപ്പെടുകയാണ്. വിദ്യാഭ്യാസ നയത്തിൽ പ്രശ്നങ്ങളും പ്രധാന പ്രശ്നങ്ങളുമുണ്ട്. എന്നിട്ടും, നിങ്ങൾ അത് ചർച്ച ചെയ്യാൻ തയ്യാറല്ല; പകരം, നിങ്ങൾ വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിക്കുകയും അവരെ മർദിക്കുകയും ചെയ്യുന്നു. എന്തിന് വേണ്ടി? അവർ ഞങ്ങളുടെ കുട്ടികളാണ്,” എന്ന് പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.









