ലണ്ടൻ∙ ബ്രിട്ടനിൽ വീണ്ടും വൻ രാഷ്ട്രീയ അട്ടിമറി. ലേബർ പാർട്ടിയുടെ പുതിയ തലവനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 56-കാരനായ ആൻഡി ബേൺഹാം (Andy Burnham) ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ബേൺഹാം പുതിയ സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചു. ഇതോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രിട്ടന്റെ ഭരണം കൈയാളുന്ന ഏഴാമത്തെ പ്രധാനമന്ത്രിയെന്ന അപൂർവ്വ റെക്കോർഡും ആൻഡി ബേൺഹാമിന് സ്വന്തമായി. ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അസ്ഥിരതയുടെ തുടർച്ചയായാണ് ഈ നേതൃമാറ്റം വിലയിരുത്തപ്പെടുന്നത്.
‘കിംഗ് ഓഫ് ദ നോർത്ത്’ (King of the North) എന്ന വിളിപ്പേരിലറിയപ്പെടുന്ന മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാം, ലണ്ടന് പുറത്തുള്ള ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവാണ്. പാർലമെന്റ് ആറാഴ്ചത്തെ അവധിക്കാലത്തിന് ശേഷം സെപ്റ്റംബറിൽ പുനരാരംഭിക്കുമ്പോൾ മാത്രമായിരിക്കും പുതിയ പ്രധാനമന്ത്രി എംപിമാരെ അഭിമുഖീകരിക്കുക. എന്നാൽ രാജ്യത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വേണമെങ്കിൽ ഹൗസ് ഓഫ് കോമൺസ് നേരത്തെ വിളിച്ചുചേർക്കാൻ അദ്ദേഹത്തിന് അധികാരമുണ്ട്. 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ പ്രധാനമന്ത്രിയെന്ന നിലയിൽ നടത്തിയ തന്റെ ആദ്യ പ്രസംഗത്തിൽ, ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇതൊരു ‘സർക്യൂട്ട് ബ്രേക്കർ’ (Circuit-breaker) നിമിഷമായിരിക്കുമെന്ന് ബേൺഹാം പ്രഖ്യാപിച്ചു.
ഇതുവരെ ഭരിച്ച രാഷ്ട്രീയക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും സർക്കാരിലുള്ള വിശ്വാസവും സ്ഥിരതയും വീണ്ടെടുക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. 1980-കളിൽ ബ്രിട്ടൻ സ്വീകരിച്ച സ്വകാര്യവൽക്കരണവും വ്യവസായവൽക്കരണ വിരുദ്ധ നയങ്ങളും രാജ്യത്തെ പല മേഖലകളെയും തകർത്തുവെന്നും ആ തെറ്റായ വഴികൾ തിരുത്തുമെന്നും ബേൺഹാം കൂട്ടിച്ചേർത്തു. കേവലം രാഷ്ട്രീയ ചെളിവാരിയെറിയലുകൾക്ക് പകരം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ രാഷ്ട്രീയ മാതൃകയായിരിക്കും തന്റെ സർക്കാർ കാഴ്ചവെക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനെ ആൻഡി ബേൺഹാം എങ്ങനെ മുന്നോട്ട് നയിക്കുമെന്നാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.












