ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ കുറ്റസമ്മതം നടത്തി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച എംപി ലോഗിൻ, പാസ് വോർഡ് വിവരങ്ങൾ കൈമാറിയെന്ന് വെളിപ്പെടുത്തി. പണം ലക്ഷ്യമിട്ടല്ല വിവരങ്ങൾ കൈമാറിയതെന്നും ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നുമാണ് മഹുവയുടെ വാദം.ഒരു എംപി യും ചോദ്യങ്ങൾ സ്വയം തയ്യാറാക്കുന്നതല്ലെന്നും മഹുവ മൊയ്ത്ര പറയുന്നു. ഹിരാനന്ദാനിയിൽനിന്ന് ഉപഹാരങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും മഹുവ സമ്മതിച്ചു. ലിപ്സ്റ്റിക്കും മെയ്ക്കപ്പ് സാധനങ്ങളും, സ്‌കാർഫും ദർശൻ നന്ദാനി സമ്മാനിച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപണികൾക്ക് ദർശന്റെ സഹായം തേടിയിരുന്നുവെന്നും മഹുവ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് താൻ ദുബായിൽനിന്ന് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തുവെന്നാണ് ഹിരാനന്ദാനി വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും ഒരേ സംസ്ഥാനത്തു നിന്നുള്ളവരും അടുപ്പമുള്ളവരും ആയതിനാൽ അദാനിക്കെതിരെ നടത്തുന്ന ആരോപണങ്ങളിലൂടെ നരേന്ദ്രമോദിയെ ലക്ഷ്യം വയ്ക്കാം എന്നാണ് മഹുവ മൊയ്ത്ര കരുതിയിരുന്നതെന്ന് ഹിരാനന്ദാനി തന്റെ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു.
മഹുവ മൊയ്ത്ര ദേശീയ തലത്തിൽ സ്വയം പ്രശസ്തി നേടണമെന്ന് ആഗ്രഹിക്കുന്നുവെന്നും, പ്രശസ്തിയിലേക്കുള്ള ഏറ്റവും എളുപ്പ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്ന് അവരുടെ സുഹൃത്തുക്കളും ഉപദേശകരും നിർദ്ദേശിച്ചിരുന്നതായും സത്യവാങ്മൂലത്തിൽ ദർശൻ പറയുന്നു.
Discussion about this post