ജയ്പുർ : നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടയിൽ രാജസ്ഥാൻ കോൺഗ്രസിന് വലിയ തിരിച്ചടി നേരിടുകയാണ്. കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരും ജയ്പുർ മുൻ മേയറും ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകരുടെ വലിയൊരു സംഘം ആണ് ശനിയാഴ്ച ബിജെപിയിൽ ചേർന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഈ കാലയളവിൽ കോൺഗ്രസിൽ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ജയ്പൂർ മുൻ മേയർ ജ്യോതി ഖണ്ഡേൽവാൾ, മുൻ എംഎൽഎമാരായ ചന്ദ്രശേഖർ ബൈദ്, നന്ദലാൽ പൂനിയ എന്നിവരടക്കം ആറോളം കോൺഗ്രസ് നേതാക്കളാണ് പുതുതായി ബിജെപിയിൽ ചേർന്നത്. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ അടുത്തയാളായി കണക്കാക്കപ്പെടുന്ന ശ്രീമതി ഖണ്ഡേൽവാൾ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയ്പൂരിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസ് നേതാക്കളോടൊപ്പം തന്നെ ആം ആദ്മി പാർട്ടി നേതാക്കളായ ജയ്പാൽ സിങ് മണ്ടോട്ട, ധർമേന്ദ്ര സിങ് റാത്തോഡ്, സോമേന്ദ്ര സിങ് ചൗഹാൻ എന്നിവരും ശനിയാഴ്ച ബിജെപിയിൽ ചേർന്നു.
മുൻ ഇന്ത്യൻ പോലീസ് സർവീസ് ഓഫീസർമാരായ കേസർ സിംഗ് ഷെഖാവത്ത്, ഭീം സിംഗ് ബിക്ക എന്നിവരും ശനിയാഴ്ച നടന്ന ചടങ്ങിൽ ബിജെപിയിൽ അംഗത്വം എടുത്തു. രാജസ്ഥാൻ ഹെറിറ്റേജ് പ്രൊട്ടക്ഷൻ ആൻഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ വൈസ് ചെയർമാൻ സൻവർമൽ മഹാരിയ, ലക്ഷ്മൺഗഡിൽ നിന്നുള്ള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിതേന്ദ്ര സിംഗ്, ജോധ്പൂരിലെ ജയ് നരേൻ വ്യാസ് സർവകലാശാലയിലെ മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് രവീന്ദ്ര സിംഗ് ഭാട്ടി, ഹരി സിംഗ് സഹാറൻ എന്നിവരാണ് ഭരണകക്ഷിയായ കോൺഗ്രസ് വിട്ട ശേഷം ബിജെപിയിൽ ചേർന്ന മറ്റു നേതാക്കൾ.
Discussion about this post