ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിംഗ് സ്രോതസുകളെ കുറിച്ച്
അറിയാൻ വോട്ടർമാർക്ക് ഭരണഘടനാ പരമായ അവകാശങ്ങളില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ. ഇലക്ടറൽ ബോണ്ട് സ്കീമിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നതിന് മുന്നോടിയായി കോടതിയിൽ സമർപ്പിച്ച സബ്മിഷനിലാണ് അറ്റോർണി ജനറൽ വെങ്കിട്ടരമണി ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) പ്രകാരം സ്ഥാനാർത്ഥികളുടെ പൂർവചരിത്രം അറിയാൻ പൗരന്മാർക്ക് അവകാശമുണ്ട്. എന്നാൽ, ഇത് എല്ലാം അറിയാനുള്ള പൊതു അവകാശമല്ലെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഇലക്‌ട്രൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുസഞ്ചയത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം അറിയിച്ചു. സംഭാവന നൽകുന്നവരുടെ സ്വകാര്യത മാനിക്കപ്പെടണമെന്നും സബ് മിഷനിൽ പറയുന്നു.
ഇലക്ടറൽ ബോണ്ട് സ്കീമിനെ ചോദ്യം ചെയ്തുള്ള ഹർജികൾ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 31ന് പരിഗണിക്കാനിരിക്കെയാണ് സബ്മിഷൻ. സ്ഥാനാർത്ഥികളുടെ മുൻകാല ചരിത്രവും ക്രിമിനൽ പശ്ചാത്തലവും അറിയാനുള്ളതാണ് വോട്ടർമാർക്കുള്ള അവകാശങ്ങൾ. ഒരു സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയുന്നത്, ഒരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗപ്രദമാണ്, 2003ല്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് കേസിലെ സുപ്രീം കോടതിയുടെ സുപ്രധാന വിധി പരാമര്‍ശിച്ചുകൊണ്ട്
അറ്റോർണി ജനറൽ പറഞ്ഞു. വ്യക്തമായ ഭരണഘടനാ ചട്ടങ്ങളുടെ അഭാവത്തിൽ ഈ വിഷയത്തിൽ തീരുമാനങ്ങൾ എടുക്കരുതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. .
ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒക്ടോബര്‍ 16നണ് വിഷയം അഞ്ചംഗ ബെഞ്ചിന് കൈമാറിയത്.
Discussion about this post