തിരുവനന്തപുരം : കേരളത്തിൽ നവംബർ ഒന്നു മുതൽ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ഡ്രൈവർ, മുൻ സീറ്റിലിരിക്കുന്ന വ്യക്തി എന്നിവർക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധമായിട്ടുള്ളത്. കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ലോറികൾ എന്നിവയെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് സീറ്റ് ബെൽറ്റ് ആവശ്യമില്ലാത്തതായി ഉള്ളത്. നവംബർ ഒന്നു മുതൽ ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാണ്. കേന്ദ്ര നിയമമനുസരിച്ചാണ് പുതിയ മാറ്റം കേരളത്തിൽ നടപ്പിലാക്കുന്നത്.
സെപ്റ്റംബർ മുതൽ തന്നെ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ കേന്ദ്ര നിയമമുണ്ടായിരുന്നു. കേരളത്തിൽ വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റുകൾ ഘടിപ്പിക്കുന്നതിനും മറ്റുമായി നവംബർ വരെ സമയം നീട്ടി നൽകുകയായിരുന്നു. ഒക്ടോബർ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
Discussion about this post