ആറ് പതിറ്റാണ്ട് നീണ്ട സേവനം അവസാനിപ്പിച്ച് വ്യോമസേനയോട് വിട പറഞ്ഞിരിക്കുകയാണ് നമ്മുടെ മിഗ്- 21 ബൈസൺ യുദ്ധവിമാനങ്ങൾ. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബാർമറിൽ അവസാനമായി പറന്ന് മിഗ്- 21 ബൈസൺ വിമാനങ്ങൾ വിടചൊല്ലി. നമ്മുടെ വ്യോമസേനയുടെ കരുത്തായിരുന്നു ഈ വിമാനങ്ങൾ. സേവനം അവസാനിപ്പിച്ച് മടങ്ങുമ്പോൾ ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിന്റെ ഒരു അദ്ധ്യായം കൂടിയാണ് അവസാനിക്കുന്നത്.
കൂടുതൽ പ്രഹരശേഷിയുള്ള യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമാക്കുന്നതിന് വേണ്ടിയാണ് വ്യോമ സേന മിഗ് 21 ബൈസൺ വിമാനങ്ങൾ പിൻവലിച്ചത്. തദ്ദേശീയമായി യുദ്ധവിമാനങ്ങളായ തേജസ് മാർക്ക് 1 എ ആകും ഇവയ്ക്ക് പകരക്കാർ ആകുക. ഇതോടെ വ്യോമസേനയുടെ പ്രതിരോധക്കരുത്ത് ഇരട്ടി വർദ്ധിക്കും. എങ്കിലും മിഗ് 21 ബൈസൺ വിമാനങ്ങൾ ഭാരതത്തിന് തന്ന പ്രതിരോധക്കരുത്ത് വിസ്മരിക്കുക അസാദ്ധ്യം.
ബാർമറിലെ ഉത്തർലായ് പട്ടണത്തിന് മുകളിലൂടെയായിരുന്നു മിഗ് 21 ബൈസൺ വിമാനങ്ങൾ അവസാനമായി പറന്നത്. സുഖോയ്- 30 എംകെഐയും അകമ്പടി സേവിച്ചു. മൂന്ന് സേനകളിലെയും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അവസാന പറക്കലിന് സാക്ഷിയായി.
വ്യോമസേനയുടെ നാലാം നമ്പർ സൈനികവ്യൂഹത്തിന്റെ ഭാഗം ആയിരുന്നു മിഗ് 21 ബൈസൺ വിമാനങ്ങൾ. ഘട്ടം ഘട്ടമായിട്ടാകും പുതിയ വിമാനങ്ങൾ സൈനികവ്യൂഹത്തിന്റെ ഭാഗമാക്കുക. 2025 ഓട് ഇത് പൂർത്തിയാക്കും. ബൈസൺ വിമാനങ്ങളുടെ വിടവ് നികത്താൻ ഇതിലൂടെ പൂർണമായി സാധിക്കുമെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്.
1963ലാണ് മിഗ് 21 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായത്. പരീക്ഷണാർഥം ആയിരുന്നു ഇതിന്റെ വിന്യാസം. എന്നാൽ കരുത്ത് തെളിയിച്ചതോടെ പൂർണമായും സേനയുടെ ഭാഗമായി. ആറ് പതിറ്റാണ്ടുകൾ പൂർത്തിയാക്കുമ്പോഴും മിഗിന്റെ കരുത്തിൽ കുറവില്ല. 1970 മുതൽ 2000 വരെ വ്യോമസേനയുടെ ആവശ്യങ്ങൾക്കായി ഈ യുദ്ധവിമാനങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. പിന്നീട് സുഖോയ് 30 എംകെഐ വിമാനങ്ങൾ ഈ സ്ഥാനത്തേക്ക് കടന്നു വരുകയായിരുന്നു.
റഷ്യൻ നിർമ്മിത യുദ്ധവിമാനങ്ങൾ ആണ് മിഗ് 21. മിക്കോയാൻ-ഗുരെവിച്ച് മിഗ്-21 എന്നാണ് പൂർണനാമം. ശത്രുരാജ്യങ്ങൾക്കെതിരെ 1960 കാലട്ടത്തിൽ ശക്തമായ പ്രതിരോധമായിരുന്നു മിഗ് 21 വിമാനങ്ങൾ തീർത്തത്. 1965 ലെ ഇന്തോ- പാകിസ്താൻ യുദ്ധത്തിൽ പ്രധാന പങ്കായിരുന്നു ഈ വിമാനങ്ങൾ വഹിച്ചത്. ഇതിന് പിന്നാലെ കൂടുതൽ വിമാനങ്ങൾ ഇന്ത്യ സ്വന്തമാക്കി. കാർഗിൽ യുദ്ധത്തിലും നിർണായക പങ്ക് വഹിക്കാൻ ഈ വിമാനങ്ങൾ കഴിഞ്ഞു.
2019 ൽ ബലാക്കോട്ടിൽ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിലായിരുന്നു അവസാനമായി മിഗ് 21 വിമാനങ്ങൾ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചത്. പാകിസ്താന്റെ അമേരിക്കൻ നിർമ്മിത F 16 ആധുനിക വിമാനത്തെ ഇന്ത്യയുടെ ഫൈറ്റർ പൈലറ്റ് അഭിനന്ദൻ വർമ്മമാൻ മിഗ് ഉപയോഗിച്ച് തകർത്തത് ഇന്ത്യൻ വ്യോമസേന ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമായി മാറിയിരുന്നു.
Discussion about this post