ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വന്നതിനെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിന്മേൽ ഏർപ്പെടുത്തിയിരുന്ന അടിയന്തിര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. മേഖലയിൽ പ്രഖ്യാപിച്ച വെടിനിർത്തലും തുടർചർച്ചകളും വഴി തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിച്ച സാഹചര്യത്തിലാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ നിർണായക നീക്കം. ഇതോടെ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (LNG) ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെയും വിതരണവും വിൽപനയും പൂർണ്ണമായും പഴയപടിയാകും. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ധന വിതരണത്തിന് തടസ്സം നേരിട്ടപ്പോഴാണ് അവശ്യസാധന നിയമപ്രകാരം 2026 മാർച്ച് 9-ന് സർക്കാർ ഈ അടിയന്തിര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിസന്ധി ഘട്ടത്തിൽ മുൻഗണനാ ക്രമമനുസരിച്ച് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ അടിയന്തിര അധികാരങ്ങൾ വിനിയോഗിച്ചത്. ഇതനുസരിച്ച് വീടുകളിലേക്കുള്ള പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG), ഗതാഗതത്തിനുള്ള സിഎൻജി (CNG), എൽപിജി ഉത്പാദനം എന്നിവയ്ക്ക് കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ 100 ശതമാനം വിതരണവും സർക്കാർ ഉറപ്പാക്കിയിരുന്നു. വളം നിർമ്മാണ ശാലകൾക്ക് 70 ശതമാനവും മറ്റ് വ്യവസായ ശാലകൾക്ക് 80 ശതമാനവും ഇന്ധനം നീക്കിവെച്ചപ്പോൾ, പെട്രോകെമിക്കൽ പ്ലാന്റുകളിലേക്കും വൈദ്യുതി നിലയങ്ങളിലേക്കുമുള്ള വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തുകയാണ് ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ ഗെയിലിന്റെയും പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെയും നേതൃത്വത്തിലായിരുന്നു ഈ അടിയന്തിര പുനർവിതരണ പ്രക്രിയ ഏകോപിപ്പിച്ചിരുന്നത്.
വിതരണ ശൃംഖല പൂർവ്വസ്ഥിതിയിലായതിനെത്തുടർന്ന് മുൻഗണനാ പട്ടികയനുസരിച്ചുള്ള ഇന്ധന വിതരണം അവസാനിപ്പിക്കുന്നതായി കേന്ദ്രം ഗസറ്റ് വിജ്ഞാപനത്തിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഇന്ധന പ്രതിസന്ധി നേരിടാൻ സർക്കാർ ഏർപ്പെടുത്തിയ മൂന്ന് അടിയന്തിര നടപടികളിൽ അവസാനത്തേതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. പെട്രോകെമിക്കൽ മേഖലയിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ വഴി എൽപിജി ഉത്പാദനം പരമാവധിയാക്കാനുള്ള നിർദ്ദേശവും വലിയ ഉപഭോക്താക്കൾക്കുള്ള ഡീസൽ വിൽപനയ്ക്കുള്ള നിയന്ത്രണവും വിപണി സാധാരണ നിലയിലായതോടെ സർക്കാർ നേരത്തെ തന്നെ പിൻവലിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ഊർജ്ജ മേഖല നേരിട്ട വലിയൊരു പ്രതിസന്ധിക്കാണ് താൽക്കാലികമായി വിരാമമായിരിക്കുന്നത്.









