ഇംഗ്ലണ്ടിൽ നടക്കുന്ന ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പമുള്ള മലയാളി സൂപ്പർ താരം സഞ്ജു സാംസൺ, തന്റെ ഐപിഎൽ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് തന്റെ ജീവിതത്തിൽ വരുത്തിയ വലിയ മാറ്റങ്ങളെക്കുറിച്ചും മനസ്സുതുറക്കുന്നു. സ്റ്റാർ സ്‌പോർട്‌സിന് വേണ്ടി ആകാശ് ചോപ്രയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് രാജസ്ഥാൻ റോയൽസിന്റെ ട്രയൽസിൽ പങ്കെടുത്തതും രാഹുൽ ദ്രാവിഡിനെ ആദ്യമായി കണ്ടതുമായ വികാരഭരിതമായ ഓർമ്മകൾ സഞ്ജു പങ്കുവെച്ചത്. ജയ്‌പൂരിൽ വെച്ചായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ട്രയൽസ് നടന്നിരുന്നത്. തന്നെ ആദ്യമായി കാണാൻ രാഹുൽ ദ്രാവിഡ് എത്തിയപ്പോൾ, അന്ന് രാജസ്ഥാൻ ടീമിലുണ്ടായിരുന്ന ശ്രീശാന്ത് ദ്രാവിഡിനോട് തന്നെക്കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു. സഞ്ജു ഒരുപാട് റൺസ് അടിച്ചിട്ടുണ്ടെന്നും ഒരുപാട് ഫോറുകളും സിക്സറുകളും പറത്തുന്ന കളിക്കാരനാണെന്നും പറഞ്ഞ് ശ്രീശാന്ത് വലിയ രീതിയിൽ തനിക്ക് വേണ്ടി വാദിച്ചുവെന്നും, ആ വാക്കുകൾ ശരിവെക്കുന്ന തരത്തിൽ ട്രയൽസിൽ കുറച്ച് സിക്സറുകൾ പറത്താൻ അന്ന് തനിക്ക് സാധിച്ചുവെന്നും സഞ്ജു ഓർത്തെടുത്തു.
ആ പ്രകടനത്തിന് പിന്നാലെ തനിക്ക് കളിക്കാൻ അവസരം നൽകുമെന്ന് രാഹുൽ ദ്രാവിഡ് ഉറപ്പുനൽകിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഐപിഎല്ലിന് തൊട്ടുമുമ്പ് നടന്ന പരിശീലന മത്സരത്തിൽ സഞ്ജുവിന് തിളങ്ങാനായില്ല. ഇതേതുടർന്ന് സീസണിലെ ആദ്യ മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ നിന്ന് സഞ്ജു ഒഴിവാക്കപ്പെട്ടു. അന്ന് തനിക്ക് വലിയ സങ്കടം തോന്നിയെങ്കിലും അതൊരു അനുഗ്രഹമായി മാറിയെന്ന് സഞ്ജു പറയുന്നു. ഐപിഎൽ പോലൊരു വലിയ ലീഗിൽ പുറത്തിരുന്ന് കാര്യങ്ങൾ കണ്ടുപഠിക്കാനും എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കാനും ആ സമയം സഹായിച്ചു. എല്ലാ ദിവസവും രാഹുൽ ദ്രാവിഡുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും ഒരു ചെറിയ ഡയറിയിൽ കാര്യങ്ങൾ കുറിച്ചുവെച്ചാണ് അന്ന് പരിശീലനം നടത്തിയിരുന്നതെന്നും സഞ്ജു വെളിപ്പെടുത്തി. പിന്നീട് വിക്കറ്റ് കീപ്പർ ഡിഷാന്ത് യാഗ്നിക്കിന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് അരങ്ങേറ്റത്തിന് വഴിതുറന്നത്. ആ മത്സരത്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും അടുത്ത മത്സരത്തിൽ യാഗ്നിക് ഫിറ്റ്നസ് വീണ്ടെടുത്തതോടെ സഞ്ജുവിനെ വീണ്ടും പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റുകയായിരുന്നു. പിന്നീട് 11 സീസണുകളോളം രാജസ്ഥാൻ ടീമിന്റെ ഭാഗമാകാനും ദീർഘകാലം അവരെ നയിക്കാനും സഞ്ജുവിന് സാധിച്ചു. അതിനുശേഷമാണ് 2026 സീസണിൽ താരം ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറിയത്.
തന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിൽ ശ്രീശാന്ത് നൽകിയ വലിയ പിന്തുണയെക്കുറിച്ചും സഞ്ജു വികാരഭരിതനായി സംസാരിച്ചു. ശ്രീശാന്ത് വളരെ ഉദാരമനസ്കനായ വ്യക്തിയാണ്. എല്ലാ വർഷവും അഞ്ചാറ് യുവതാരങ്ങളെ അദ്ദേഹം രാജസ്ഥാൻ ട്രയൽസിന് കൊണ്ടുപോകാറുണ്ടായിരുന്നു. ആ സമയത്ത് ഫോമില്ലാത്തതിന്റെ പേരിൽ സഞ്ജുവിനെ കേരള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്ത്യൻ ടീമിൽ കളിച്ചുകൊണ്ടിരുന്ന ശ്രീശാന്ത് കേരളത്തിന്റെ ഒരു പ്രധാന നോക്കൗട്ട് മത്സരത്തിൽ കളിക്കാൻ എത്തിയപ്പോൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയെ വിളിച്ച് സഞ്ജുവിനെ ടീമിൽ വേണമെന്ന് നിർബന്ധം പിടിച്ചു. സഞ്ജു ഫോമിലല്ലെന്ന് അധികൃതർ പറഞ്ഞെങ്കിലും ശ്രീശാന്ത് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് ആന്ധ്രപ്രദേശിനെതിരായ മത്സരത്തിൽ സഞ്ജു 140 റൺസ് അടിച്ചുകൂട്ടി. ആ മത്സരത്തിന് ശേഷമാണ് സഞ്ജുവിനെ താൻ രാജസ്ഥാൻ ട്രയൽസിന് കൊണ്ടുപോകുമെന്ന് ശ്രീശാന്ത് ഉറപ്പുനൽകിയത്. രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ 149 മത്സരങ്ങൾ കളിച്ച സഞ്ജു രണ്ട് സെഞ്ച്വറികളും 23 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 31.71 ശരാശരിയിലും 141.25 സ്ട്രൈക്ക് റേറ്റിലും 4,027 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.












