ലഖ്‌നൗ : ഉത്തർപ്രദേശിൽ വർഷങ്ങളായി നിലനിന്നിരുന്ന മാഫിയാ രാജിന് യോഗി ആദിത്യനാഥ് സർക്കാർ പൂർണ്ണമായി അറുതി വരുത്തിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവിൻ. സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെയും ക്രിമിനലുകളെയും ശക്തമായി അടിച്ചമർത്താൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന ബിജെപിയുടെയും എൻഡിഎ സഖ്യകക്ഷികളുടെയും നിർണായക യോഗങ്ങൾക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയിലെ എംപിമാരും എംഎൽഎമാരും ജനപ്രതിനിധികളും താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണമെന്നും കൂടുതൽ ഊർജ്ജസ്വലരായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രണ്ടു ദിവസത്തെ ലഖ്‌നൗ സന്ദർശനത്തിനെത്തിയ ദേശീയ അധ്യക്ഷന് ഉജ്ജ്വലമായ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയത്. സംസ്ഥാനത്തെ മുൻ ബിജെപി അധ്യക്ഷന്മാരുമായി നടത്തിയ പ്രത്യേക ചർച്ചയോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകി തുടങ്ങിയത്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെയും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെയും ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്തെ ഓരോ ഗ്രാമങ്ങളിലും വീടുകളിലും എത്തിക്കുക എന്നതാണ് ജനപ്രതിനിധികളുടെയും പാർട്ടി പ്രവർത്തകരുടെയും പ്രധാന ചുമതലയെന്ന് യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി. ഉത്തർപ്രദേശിലെ ജനങ്ങൾ വികസനവും സുരക്ഷിതത്വവും നല്ല ഭരണവുമാണ് ആഗ്രഹിക്കുന്നത്. അവർ ഒരിക്കലും പഴയ ഗുണ്ടാരാജിലേക്കോ കലാപങ്ങളിലേക്കോ കുടുംബ മഹിമ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിലേക്കോ മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
എൻഡിഎ സഖ്യകക്ഷികളായ രാഷ്ട്രീയ ലോക് ദൾ (RLD), നിഷാദ് പാർട്ടി, സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (SBSP), അപ്നാ ദൾ (സോനെലാൽ) തുടങ്ങിയ കക്ഷികളുടെ പ്രമുഖ നേതാക്കളും ഈ സംയുക്ത യോഗത്തിൽ പങ്കെടുത്തു. സീറ്റ് വിഭജനത്തെക്കുറിച്ചുള്ള തർക്കങ്ങൾക്കപ്പുറം മുന്നണിയുടെ ചരിത്രപരമായ വിജയത്തിനായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് സഖ്യകക്ഷി നേതാക്കൾ വ്യക്തമാക്കി. ഉത്തർപ്രദേശിലെ ആകെ 403 നിയമസഭാ മണ്ഡലങ്ങളിലും സഖ്യത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കാനും പ്രതിപക്ഷത്തിന്റെ ജാതി രാഷ്ട്രീയ തന്ത്രങ്ങളെ വികസന രാഷ്ട്രീയത്തിലൂടെ പ്രതിരോധിക്കാനും യോഗത്തിൽ തീരുമാനമായി. പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെയും ജനങ്ങളിലുള്ള വിശ്വാസത്തിലൂടെയും മുൻപത്തെക്കാൾ വലിയ ജനവിധി ഇത്തവണ ബിജെപി സഖ്യത്തിന് ലഭിക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.










