ന്യൂഡൽഹി : രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അഹോരാത്രം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു സർദാർ വല്ലഭായി പട്ടേലെന്ന് മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. സ്വാതന്ത്ര്യത്തിന് ശേഷം നമ്മുടെ രാജ്യം ശക്തമായ രാഷ്ട്രമായി മാറിയത് പട്ടേൽ അടക്കമുള്ള രാജ്യസ്നേഹികളുടെ പരിശ്രമത്തിന്റെ ഫലമാണ്. ഇന്ന് ലോകമെങ്ങും ബഹുമാനിക്കപ്പെടുന്ന രാഷ്ട്രമായി നമ്മുടെ രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.എട്ട് സംസ്ഥാനങ്ങളുടേയും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളുടേയും സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാതൃഭാഷയെ ബഹുമാനിക്കുന്നതിലൂടെ നമ്മെ സ്വയം മനസിലാക്കാനും വിലയിരുത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ജനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിഉറപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ ഏകത്വത്തിന്റെയും സാഹോദര്യത്തിന്റെയും വികാരം ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കുന്നതിനും പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹികവും സാംസ്കാരികവുമായ സൗഹാർദം ബന്ധിപ്പിക്കാനും സംവദിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല, സംഗീതം, നൃത്തം, പാചകരീതി, വിനോദസഞ്ചാരം എന്നീ മേഖലകളിലെ മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്ക്കാനും അതുവഴി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്നതിനുള്ള അവസരവുമാണിതെന്ന് ഗവർണർ പറഞ്ഞു. സംയോജിത രാഷ്ട്രം എല്ലായ്പ്പോഴും വികസനത്തിലേക്കും സമൃദ്ധിയിലേക്കും പുരോഗതിയുടെ പാത കാണിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.
ബുധനാഴ്ച രാജ്ഭവനിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയും പങ്കെടുത്തു.’ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തോടെയാണ് രാജ്യത്തുടനീളം പരിപാടി സംഘടിപ്പിച്ചത്. കേരളം,ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട് എന്നീ 8 സംസ്ഥാനങ്ങളുടെയും ആൻഡമാൻ & നിക്കോബാർ ദ്വീപ്, ചണ്ഡീഗഡ്, ഡൽഹി, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ 5 കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപക ദിനത്തെ അനുസ്മരിച്ചുകൊണ്ടാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
Discussion about this post