മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതുല്യ നടൻ നരേന്ദ്ര പ്രസാദിന്റെ ഓർമ്മകൾക്ക് 20 വയസ്. സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരുപോലെ തന്റേതായ പേരെഴുതി ചേർത്ത ആർ. നരേന്ദ്രപ്രസാദ് 2003 നവംബർ മൂന്നിനാണ് ഈ ലോകത്തോട് വിട പറഞ്ഞത്.
അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, 1980കളിലാണ് നാടക രംഗത്ത് സജീവമാകുന്നത്. അദ്ദേഹം സ്ഥാപിച്ച ‘നാട്യഗൃഹം’ എന്ന നാടകസംഘം കേരളത്തിലെ നാടക ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. നടൻ മുരളി ഉൾപ്പെടെയുള്ള പ്രതിഭകളെ ഉയർത്തിക്കൊണ്ടു വന്നത് ഈ നാടക സമിതിയായിരുന്നു. നാട്യഗൃഹത്തിൽ നരേന്ദ്രപ്രസാദ് 14 നാടകങ്ങൾ സംവിധാനം ചെയ്തു.
ശ്യാമപ്രസാദിന്റെ ‘പെരുവഴിയിലെ കരിയിലകൾ’ എന്ന ടെലിഫിലിമിലൂടെയാണ് നരേന്ദ്രപ്രസാദ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 1989-ൽ ‘അസ്ഥികൾ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനും മുമ്പേ ഭരതന്റെ ‘വൈശാലി’യിൽ ബാബു ആന്റണി അവതരിപ്പിച്ച രാജാവിന്റെ കഥാപാത്രത്തിനു ശബ്ദം നൽകി. പത്മരാജന്റെ അവസാന ചിത്രം ‘ഞാൻ ഗന്ധർവ്വനിൽ’ അശരീരിയായതും നരേന്ദ്രപ്രസാദിന്റെ ശബ്ദമായിരുന്നു.
തലസ്ഥാനം, രാജശിൽപി, അദ്വൈതം, പൈതൃകം, ഏകലവ്യൻ, ആയിരപ്പറ, മേലേപറമ്പിൽ ആൺവീട്, തലമുറ, യാദവം, ഭീഷ്മാചാര്യ, സിഐഡി ഉണ്ണിക്കൃഷ്ണൻ, ഭാഗ്യവാൻ, വാർധക്യ പുരാണം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. ഒരു വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടു പോലും നരേന്ദ്രപ്രസാദ് എന്ന നടൻ മലയാള സിനിമയിൽ വില്ലൻ എന്ന സങ്കൽപ്പത്തിന്റെ പര്യായമായി മാറി. അദ്ദേഹത്തിന്റെ ആറാം തമ്പുരാനിലെ അപ്പൻ തമ്പുരാൻ നായകനോടൊപ്പം ശ്രദ്ധയാകർഷിച്ച കഥാപാത്രമായി മാറി. മേലേപറമ്പിൽ ആൺവീട്, ആലഞ്ചേരി തമ്പ്രാക്കൾ, അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങിയ ചിത്രങ്ങളിലൂടെ തമാശയും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.
തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരൻ, ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി, ആറാം തമ്പുരാനിലെ അപ്പൻതമ്പുരാൻ മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങൾ.
‘ കച്ചവടസിനിമയിലാണ് ഞാൻ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കൽപ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ. ‘ എന്നായിരുന്നു സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം. മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിയ നരേന്ദ്രപ്രസാദിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.
Discussion about this post