തിരുവനന്തപുരം : കേരളീയം പരിപാടിയിൽ ലൈറ്റിട്ട വകയിൽ ഊരാളുങ്കലിന് സർക്കാർ വക അരക്കോടി രൂപ. നഗരം മുഴുവൻ ലൈറ്റിടാനുള്ള കരാർ ഏറ്റെടുത്ത ഊരാളുങ്കലിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കോടികൾ ചിലവിട്ട് കേരളീയം പരിപാടി സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇതിനിടെയാണ് ഊരാളുങ്കലിന് സർക്കാർ പണം അനുവദിച്ചതായുള്ള വിവരം പുറത്തുവരുന്നത്.
രണ്ട് ഘട്ടമായാണ് സർക്കാർ പണം അനുവദിച്ചിരിക്കുന്നത് എന്നാണ് വിവരം. മുൻകൂറായി 25 ലക്ഷം രൂപ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും 25 ലക്ഷം രൂപ കൂടി നൽകിയത്. ഇതിലും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നു കഴിഞ്ഞു.
27. 12 കോടി രൂപ ചിലവിട്ടാണ് കേരളീയം പരിപാടി സർക്കാർ സംഘടിപ്പിക്കുന്നത്.
സാംസ്‌കാരിക പരിപാടികൾക്കായി 3.14 കോടി, ഭക്ഷ്യമേളയ്ക്കായി 85 ലക്ഷം,സെമിനാറിന് രണ്ടു ലക്ഷം, വിപണനമേളയ്ക്ക് 69.86 ലക്ഷം, പ്രദർശനത്തിന് 9.39 കോടി, ദീപാലങ്കാരത്തിനായി 2.97 കോടി, സ്വീകരണം, താമസം എന്നിവയ്ക്കായി 1.81 കോടി,പുഷ്പമേള എന്നിവയ്ക്കായി 81.5 ലക്ഷം,ചലച്ചിത്ര മേളയ്ക്കായി 60 ലക്ഷം, സ്‌പോൺസർഷിനായി ് ഒരു ലക്ഷം എന്നിങ്ങനെ പോകുന്നു ചിലവിന്റെ കണക്കുകൾ.
കേരളീയത്തിന് തുക അനുവദിച്ച സർക്കാർ ഉത്തരവിൽ തന്നെ ചെലവിനായി പരമാവധി സ്‌പോൺസർമാരെ കണ്ടെത്തണമെന്ന നിർദ്ദേശം ആദ്യം തന്നെ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞില്ല. ആഹാരമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനായാണ് സ്‌പോൺസർമാരെ കണ്ടെത്താൻ കഴിയാതിരുന്നത്. ഈ വകുപ്പുകൾക്ക് ഏഴ് ലക്ഷം കൂടി സർക്കാർ അധികമായി അനുവദിച്ചിട്ടുണ്ട്.
Discussion about this post