ന്യൂഡൽഹി: ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിലെ ഇന്ത്യക്കാർക്കായി ഹെൽപ് ലെെൻ നമ്പറുകൾ പ്രസിദ്ധീകരിച്ച് കേന്ദ്ര സർക്കാർ. ട്വിറ്ററിലൂടെയാണ് വിദേശകാര്യ മന്ത്രാലയം നമ്പർ പുറത്തുവിട്ടത്. ആവശ്യക്കാർക്ക് +977-9851316807 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിരവധി ഇന്ത്യക്കാരാണ് ദുരന്ത ബാധിത മേഖലകളിൽ ഉള്ളത്. ഇവർക്കായി വൈകീട്ടോടെയായിരുന്നു വിദേശകാര്യമന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന നമ്പർ പുറത്തുവിട്ടത്. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഭൂചലനത്തിന്റെ പ്രധാന കാരണം, ഹിമാലയൻ മേഖലയിലെ കെട്ടിടങ്ങളുടെ ഘടനയാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) ഡയറക്ടർ ഡോ ഒപി മിശ്ര പറഞ്ഞു. ഭൂചലനം അല്ല മറിച്ച് മേഖലയുടെ ഭൂപ്രകൃതിയാണ് ഇത്രയും വലിയ ആൾനാശത്തിന് കാരണം ആകുന്നത്. നേപ്പാളിലെ തീവ്രത വളരെ ശക്തമാണ് എന്നാൽ, ഡൽഹിയിൽ എത്തും തോറും അതിന്റെ തീവ്രത കുറയുന്നുണ്ടെന്നും അദ്ദേഹം എൻസിഎസ് ഡയറക്ടർ കൂട്ടിച്ചേർത്തു.
2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായത്. അതിശക്തമായ ഭൂചലനത്തിൽ 128 പേർക്ക് ജീവൻ നഷ്ടമായി. നാന്നൂറിലധികം പേർക്കാണ് പരിക്കേറ്റത്. നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. ഇവിടെയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടിട്ടുള്ളത്.
നേപ്പാളിലുണ്ടായ ഭൂചലനത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ദുരന്തവാർത്ത അതിയായ ദു:ഖമുളവാക്കുന്നുവെന്നും നഷ്ടം സംഭവിച്ചവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post