ന്യൂഡല്‍ഹി: ദീപാവലിയ്ക്കു ശേഷം ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകാൻ സാധ്യതയുള്ള പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനം. നവംബര്‍ 13 മുതല്‍ നവംബര്‍ 20 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതോടെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാൻ സാധിക്കൂ. ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നിയന്ത്രണം നിലവില്‍ വരുന്നതോടെ, ഒറ്റയക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റയക്കം വരുന്ന തിയതികളിലും ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്ക് കലണ്ടറിലെ ഇരട്ടയക്ക തിയതികളിലും മാത്രമേ നിരത്തിലിറങ്ങാനാകൂവെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായി അറിയിച്ചു.
10, 12 ക്ലാസുകൾ ഒഴികെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നവംബർ 10 വരെ അവധി നൽകിയതായും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ സർക്കാർ, സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്കും വർക്ക് ഫ്രം ഹോമിനുളള നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post