ന്യൂഡൽഹി: സംസ്ഥാനത്ത് ആർ എസ് എസ് പഥസഞ്ചലനത്തിന് അനുമതി നൽകാമെന്ന് സുപ്രീം കോടതിക്ക് ഉറപ്പ് നൽകി തമിഴ്നാട് സർക്കാർ. പഥസഞ്ചലനം തടയാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ, ഗത്യന്തരമില്ലാതെയാണ് സ്റ്റാലിൻ സർക്കാർ സുപ്രീം കോടതിയെ നിലപാട് അറിയിച്ചത്. ഇതോടെ, പഥസഞ്ചലനം നടത്താനുള്ള സ്ഥലങ്ങൾ തീരുമാനിച്ചുകൊള്ളാൻ ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കർ ദത്തയും ആർ എസ് എസിനെ അറിയിച്ചു.
ആർ എസ് എസിന്റെ മറുപടി അനുസരിച്ച്, റൂട്ടുകളിന്മേൽ തീരുമാനം അറിയിക്കാൻ നവംബർ 16 വരെ സുപ്രീം കോടതി സർക്കാരിനും അധികൃതർക്കും സമയം അനുവദിച്ചു. നവംബർ 19നോ 26നോ പഥസഞ്ചലനം നടത്താനാകും ആർ എസ് എസിന്റെ തീരുമാനം എന്നാണ് സൂചനകൾ.
സംസ്ഥാനത്ത് പഥസഞ്ചലനം നടത്താൻ ആർ എസ് എസിന് അനുമതി നൽകി കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ശബരീഷ് സുബ്രഹ്മണ്യൻ എന്നിവരായിരുന്നു സർക്കാരിന് വേണ്ടി ഹാജരായത്. പഥസഞ്ചലനം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന സർക്കാരിന്റെ വാദങ്ങൾ കോടതികൾ തള്ളിക്കളയുകയായിരുന്നു.
Discussion about this post