ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ അനുശോചനമറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. അതിദാരുണ അപകടത്തിൽ ഇത്രയേറെ ജീവനുകൾ നഷ്ടപ്പെട്ടതിൽ അഗാധമായ ദു:ഖമുണ്ട്. അപകട സ്ഥലത്ത് പ്രാദേശിക ഭരണകൂടം രക്ഷാപ്രവർത്തനം നടക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘ജമ്മു കശ്മീരിലെ ദോഡയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ വിലയേറിയ ജീവനുകൾ നഷ്ടപ്പെട്ടതിൽ അഗാധമായ വേദനയുണ്ട്. ബസ് അപകടമുണ്ടായ മലയിടുക്കിൽ പ്രാദേശിക ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’- അമിത് ഷാ ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് അപകടം നടന്നത്. കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസ്, ഹൈവേയിൽ അസർ മേഖലയിൽ ട്രുങ്കലിന് സമീപം കുത്തനെയുള്ള ചരിവിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 36 പേർ മരിച്ചു. 16 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ദോഡയിലെ പോലീസ് കൺട്രോൾ റൂമിൽ നിന്നുള്ള വിവരം. ബസിൽ 55 ഓളം യാത്രക്കാരുണ്ടായിരുന്നു.
പരിക്കേറ്റ യാത്രക്കാരെ കിഷ്ത്വാറിലെ ജില്ലാ ആശുപത്രിയിലേക്കും ദോഡയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്കും മാറ്റിയതായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ദോഡ ജില്ലാ കമ്മീഷണർ ഹർവീന്ദർ സിങ്ങുമായി സംസാരിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യും. കൂടുതൽ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ഹെലിക്കോപ്ടറിന്റെ സഹായവും എത്തിക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടികളും കൈക്കൊണ്ട് വരുന്നതായി മന്ത്രി അറിയിച്ചു.
Discussion about this post