തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാദ്ധ്യമ ടീമിന് കാലാവധി നീട്ടി നൽകി. ഒരു വർഷത്തേക്ക് കൂടിയാണ് ഈ സംഘത്തിന്റെ പ്രവർത്തന കാലാവധി നീട്ടി നൽകിയത്. 12 പേരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീം. പ്രതിവർഷം 80 ലക്ഷം രൂപ ശമ്പളത്തോടെയാണ് ഈ സംഘം പ്രവർത്തിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലുള്ള ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത് ഈ പന്ത്രണ്ടംഗ സംഘമാണ്. മുഖ്യമന്ത്രി ഏതെല്ലാം പോസ്റ്റുകൾ ഇടണം ഏതെല്ലാം രീതിയിൽ പ്രതികരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ എല്ലാം ഈ ടീമാണ് തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. കരാർ വ്യവസ്ഥയിലാണ് സംഘത്തിലെ അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്.
സർക്കാറിന്റെ നിയന്ത്രണത്തിൽ തന്നെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും മറ്റ് സംവിധാനങ്ങളും ഉള്ളപ്പോൾ മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ പ്രത്യേകമായി ഒരു സോഷ്യൽ മീഡിയ ടീം എന്തിനാണെന്നുള്ളത് നേരത്തെ ചർച്ചയായിരുന്നു. വർഷംതോറും സർക്കാർ ഖജനാവിൽ നിന്നും 80 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ സമൂഹമാദ്ധ്യമങ്ങൾ നിയന്ത്രിക്കുന്ന ഇവർക്കായി ചിലവഴിക്കുന്നത്. ഇതേ വാർഷിക ശമ്പളത്തിൽ തന്നെയാണ് അടുത്ത ഒരു വർഷവും ഇവർക്ക് കാലാവധി നീട്ടി നൽകിയിട്ടുള്ളത്.
Discussion about this post