കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവത്തിൽ അഞ്ച് വനിതാജീവനക്കാര്‍ക്കെതിരെ നടപടി. യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അഞ്ച് വനിതാജീവനക്കാരെ സ്ഥലമാറ്റി.
ഷൈമ, ഷനൂജ, പ്രസീത, ഷൈനി, ആസ്യ എന്നീ ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. ഇവർ നിലവിൽ സസ്‌പെന്‍ഷനിലാണ്. ഇവരിൽ ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശ്ശൂരിലേക്കും ഷൈനി, ആസ്യ എന്നിവരെ കോട്ടയത്തേക്കുമാണ് സ്ഥലം മാറ്റിയത്. അച്ചടക്കനടപടി പ്രകാരമാണ് സ്ഥലമാറ്റം.
സംഭവത്തെ തുടർന്ന്, ജീവനക്കാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തെങ്കിലും പിന്നീട് ഇവരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുത്തിരുന്നു. എന്നാൽ, നടപടിക്കെതിരേ വിമര്‍ശനം ശക്തമായതോടെ തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കുകയായിരുന്നു. ആസ്യയുടെ ഒരു ഇന്‍ക്രിമെന്റ് ആറ് മാസത്തേക്ക് തടഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 18-നാണ് യുവതി പീഡനത്തിനിരയായത്. തൈറോയിഡ് ശസ്ത്രക്രിയകഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയപ്പോഴാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.
Discussion about this post