തിരുവനന്തപുരം : സംവിധായകൻ കമലിനെതിരെ പരാതി നൽകി ബ്രാഹ്മണ സഭ. സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചതിനാണ് പരാതിയെന്ന് സംസ്ഥാന ബ്രാഹ്മണ സഭ നേതാക്കൾ അറിയിച്ചു. ഡിജിപിക്കാണ് ബ്രാഹ്മണസഭ പരാതി നൽകിയിരിക്കുന്നത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ വിമർശിക്കാൻ എന്ന പേരിൽ സംവിധായകൻ കമൽ ബ്രാഹ്മണ സമുദായത്തെ ഒന്നടങ്കം അടച്ചാക്ഷേപിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
കമലിന്റെ പരാമർശങ്ങൾ സാമുദായിക സ്പർദ്ധ ഉണ്ടാക്കുന്നതാണെന്ന് ബ്രാഹ്മണ സഭ സൂചിപ്പിച്ചു. തുടർന്നും ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും കമലിനെ വിലക്കണമെന്നും തക്കതായ നടപടി എടുക്കണമെന്നും കേരള ബ്രാഹ്മണസഭ സംസ്ഥാന അധ്യക്ഷൻ കരിമ്പുഴ രാമൻ, ജനറൽ സെക്രട്ടറി എൻ വി ശിവരാമകൃഷ്ണൻ എന്നിവർ പരാതിയിൽ ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളിലെ പൂജകൾ ചെയ്യാനായി അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കമൽ ബ്രാഹ്മണൻ ആകണം എന്ന് പറയുന്ന സുരേഷ് ഗോപിയെ ഓർത്ത് ലജ്ജ തോന്നുന്നു എന്ന് പറഞ്ഞത്. സുരേഷ് ഗോപിയുടെ ഉള്ളിലെ സവർണ്ണബോധം ആണ് ഇതിന് കാരണം എന്നും കമൽ കുറ്റപ്പെടുത്തിയിരുന്നു. കമലിന്റെ ഈ പ്രസ്താവന സമുദായത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണെന്ന് ബ്രാഹ്മണ സഭ വ്യക്തമാക്കി.
Discussion about this post