തിരുവനന്തപുരം: ഷവർമ വിൽപന കേന്ദ്രങ്ങളിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. കടയുടമകൾ ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവർമ്മ വിൽപന നിർത്തിവയ്പ്പിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. 88 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. 1287 ഷവർമ വിൽപന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. മാനദണ്ഡങ്ങൾ ലംഘിച്ച 178 സ്ഥാപനങ്ങൾക്ക് റക്ടിഫിക്കേഷൻ നോട്ടീസും 308 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകിയതായും മന്ത്രിഅറിയിച്ചു
മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ146 സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും പരിശോധന തുടരും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷ്ണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാർ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
Discussion about this post