കൊല്ലം : കൊല്ലം ഓയൂരിൽ നിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മറ്റൊരു വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയ ആൾ അറസ്റ്റിലായി. ഇയാളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് ഇന്ന് രണ്ട് രേഖാചിത്രങ്ങളും കൂടി പുറത്തു വിട്ടിട്ടുണ്ട്. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവർ ആയിരുന്നു ഈ പുരുഷൻ. രാത്രി കുട്ടി കഴിഞ്ഞ വീട്ടിൽ കുട്ടിയുടെ കാര്യങ്ങൾ നോക്കിയിരുന്ന സ്ത്രീയുടേതാണ് മറ്റൊരു രേഖാചിത്രം. കുട്ടി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ രണ്ടു ചിത്രങ്ങളും തയ്യാറാക്കിയിട്ടുള്ളത്.
തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് ആറു വയസ്സുകാരി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിൽ ആദ്യ സ്ത്രീയുടെ രേഖാചിത്രം പോലീസ് നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. അതേസമയം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുട്ടി വീട്ടിലേക്ക് മടങ്ങി. ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും നിരീക്ഷണത്തിനായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
Discussion about this post