ഗാസ: ഒരാഴ്ച നീണ്ട വെടിനിർത്തൽ അവസാനിപ്പിച്ച് കൊണ്ട് ഹമാസിന് നേരെ കനത്ത വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. വെടിനിർത്തൽ മറ്റൊരു ദിവസം കൂടി നീട്ടാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഹമാസിന്റെ ഭാഗത്ത് നിന്ന് വെടിനിർത്തൽ ലംഘനം നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് കനത്ത ആക്രമണത്തിന് ഇസ്രായേൽ സൈന്യം തുടക്കം കുറിച്ചത്.
വെള്ളിയാഴ്ച രാവിലെയോടു കൂടി ഹമാസ് ഇസ്രായേലിനു നേർക്ക് റോക്കറ്റ് വിക്ഷേപിച്ചതോടു കൂടിയാണ് വെടിനിർത്തൽ ലംഘിക്കപ്പെട്ടത്. ഹമാസ് തൊടുത്തു വിട്ട റോക്കറ്റ് നിർവീര്യമാക്കുന്നതിൽ ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് വിജയിച്ചുവെങ്കിലും, ഇരു പാർട്ടികളും തമ്മിൽ നടപ്പിലാക്കിയ കരാറിന്റെ ലംഘനമാണ് നടന്നതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
നവംബർ 24 ന് വെടിനിർത്തൽ ആരംഭിച്ചതിനു ശേഷം ഹമാസ് മൊത്തം 105 ബന്ദികളെ മോചിപ്പിച്ചപ്പോൾ തങ്ങളുടെ ജയിലുകളിൽ നിന്ന് 210 ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചിരുന്നു.
അതേസമയം ഗാസ മുനമ്പിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ അവസാനിച്ചാലുടൻ ഹമാസിനെ നശിപ്പിക്കാനുള്ള യുദ്ധം പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബുധനാഴ്ച ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഹമാസിനെ നശിപ്പിക്കാതെ ഈ യുദ്ധത്തിൽ നിന്നും പിന്മാറുകയില്ല എന്ന് ഈ കഴിഞ്ഞ ദിവസങ്ങളിൽ നെതന്യാഹു വ്യക്തമാക്കിയിരുന്നു
Discussion about this post