ലക്‌നൗ : അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം ഡിസംബർ 15നകം പൂർത്തിയാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മര്യാദ പുരുഷോത്തം ശ്രീറാം ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് അയോദ്ധ്യയിലെ ഈ വിമാനത്താവളത്തിന് പേര് നൽകിയിരിക്കുന്നത്. വിമാനത്താവളത്തിലെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമാണ് ഡിസംബർ 15 നഖം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി അറിയിച്ചത്.
അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനദിനത്തിന് ഒരുമാസം മുൻപായി തന്നെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിച്ചു തുടങ്ങുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ആയിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച് നിർമ്മാണ പ്രക്രിയകൾ വിലയിരുത്തിയത്.
മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം ബോയിംഗ് 737, എയർബസ് 319, എയർബസ് 320 എന്നീ വിമാനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്. അയോദ്ധ്യ നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യം സഞ്ചാരികൾക്ക് മുൻപിൽ വെളിപ്പെടുത്തുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ വാസ്തുവിദ്യ പൂർത്തിയാക്കിയിരിക്കുന്നത് എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
Discussion about this post