ജയ്പൂർ: ഹിന്ദി ഹൃദയഭൂമിയിൽ പൂത്തുലഞ്ഞിരിക്കുകയാണ് താമര. സെമിഫൈനലിൽ ‘കൈ’ വിട്ട ജനം, താമര നെഞ്ചോട് ചേർത്തതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായിരിക്കുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ നാലിൽ മൂന്ന് സംസ്ഥാനത്തും ഭരണം ഉറപ്പിച്ച ബിജെപി, സംസ്ഥാനങ്ങളെ നയിക്കാനായി മികച്ച നേതാക്കളെ തന്നെ തിരഞ്ഞെടുക്കുമെന്ന് തീർച്ച. ഓരോ സംസ്ഥാനത്തേക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല പേരുകളാണ് പറഞ്ഞ് കേൾക്കുന്നത്.
രാജസ്ഥാനിൽ ഉയർന്നുകേൾക്കുന്ന പേരുകളിലൊന്നാണ് ദിയ കുമാരി. രാജകൊട്ടാരത്തിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങിവന്ന രാജകുമാരിയായിരിക്കും രാജസ്ഥാനിനെ ഇനി ഭരിക്കുകയെന്നാണ് അഭ്യൂഹം. മുൻമുഖ്യമന്ത്രിയും സംസ്ഥാന രാഷ്ട്രീയത്തിലെ അതികായയുമായ വസുന്ധര രാജെ സിന്ധ്യയ്‌ക്കൊപ്പം ദിയയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കാൻ കാരണം എന്തായിരിക്കും?
മാറ്റത്തിനായി ഒറ്റക്കെട്ട് എന്ന് മുദ്രാവാക്യം ഉയർത്തിയാണ് ബിജെപി രാജസ്ഥാനിൽ മത്സരത്തിനിങ്ങിയത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരേയും അവരോധിക്കാതെ തമ്മിലടിക്കാൻ കാരണങ്ങളൊന്നും ഉണ്ടാക്കാതെ വിജയത്തിനായി ഒന്നായി പൊരുതി. ഫലമോ ഉജ്ജ്വലവിജയവും. ഈ സാഹചര്യത്തിൽ കൂറ്റൻ വിജയം നേടിയ ദിയ രാജകുമാരിയെും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ അതിശയപ്പെടാനില്ല.
ജയ്പൂർ നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായ മാൻ സിംഗ് രണ്ടാമന്റെ ചെറുമകളാണ് ദിയാകുമാരി. ജയ്പൂരിന്റെ മകൾ, തെരുവുകളിൽ നടക്കുന്ന രാജകുമാരി എന്നീ വിശേഷണങ്ങളോടെയാണ് ദിയ വോട്ടുതേടിയത്.
2013ൽ ബിജെപിയിൽ ചേർന്ന ശേഷം മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും ദിയാ കുമാരി വിജയിച്ചു. 2013-ൽ സവായ് മധോപൂർ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ, 5.51 ലക്ഷം വോട്ടിന്റെ ഏറ്റവും വലിയ വിജയത്തോടെ അവർ രാജ്സമന്ദിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ജയ്പൂരിലെ വിദ്യാനഗർ ഈസ്റ്റിൽ നിന്നാണ് മത്സരിച്ചത്.
എന്നാൽ വിജയത്തിന് ശേഷം ദിയാ കുമാരി മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു ദിയാ കുമാരിയുടെ പ്രതികരണം. എന്തായാലും രാജഭൂമിയുടെ നേതൃസ്ഥാനത്തേക്ക് ഉയരുക ആരാണെന്ന് കാത്തിരുന്ന് കാണാം.
Discussion about this post