ഐസ്വാൾ: നവംബർ 7 ന് നടന്ന മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി സോറം പീപ്പിൾസ് മൂവ്മെന്റ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 27 സീറ്റുകളിൽ വിജയിച്ച സെഡ് എം പി മിസോറാം ഭരണം ഉറപ്പിച്ചിട്ടുണ്ട്. മിസോറാമിലെ സെർചിപ്പ് അസംബ്ലി മണ്ഡലത്തിൽ നടന്ന മത്സരത്തിൽ സോറം പീപ്പിൾസ് മൂവ്‌മെന്റ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാൽദുഹോമ ഉജ്ജ്വല വിജയം കൈവരിച്ചു
ഭാരതീയ ജനതാ പാർട്ടിയുടെ ഡോ. കെ. ബെയ്‌ചുവ സൈഹാ മണ്ഡലത്തിൽ നിന്നും, കെ. ഹ്രഹ്മോ പാലക് മണ്ഡലത്തിൽ നിന്നും വിജയിച്ചു.
സോറം പീപ്പിൾസ് മൂവ്‌മെന്റ് അഥവാ സെഡ് എം പി, എം.എൽ.എ.യും മുൻ പാർലമെന്റ് അംഗവുമായ ലാൽദുഹോമയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആറ് പ്രാദേശിക പാർട്ടികളുടെ ഒരു സഖ്യമാണ്.ഇന്ത്യയുടെ മതനിരപേക്ഷതയിലും മതന്യൂനപക്ഷങ്ങളുടെ സുരക്ഷയും ഉയർത്തിപ്പിടിക്കുക, മദ്യ നിരോധനം പുനസ്ഥാപിക്കുക എന്നിവയാണ് അവർ മുന്നോട്ടു വെക്കുന്ന നയങ്ങൾ
സോറാം പീപ്പിൾസ് മൂവ്‌മെന്റ് 2018 മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ 40-ൽ 36 സീറ്റുകളിലും മത്സരിക്കുകയും 8 സീറ്റുകൾ നേടുകയും ചെയ്തിരുന്നു . മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടിനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഒരു രാഷ്ട്രീയ ബദൽ സൃഷ്ടിക്കുന്നതിനാണ് സോറം പീപ്പിൾസ് മൂവ്‌മെന്റ് രൂപീകരിച്ചിരിക്കുന്നത്. 2019 ജൂലായിലാണ് ഇന്ത്യൻ ഇലക്ഷൻ കമ്മിഷനിൽ സെഡ് എം പി ഒരു രാഷ്ട്രീയ പാർട്ടി ആയി ആദ്യമായി രജിസ്റ്റർ ചെയ്യുന്നത്.








