ന്യൂഡൽഹി: ജെകെഎൽഎഫ് നേതാവ് യാസിൻ മാലിക്കിനെ ഫെബ്രുവരി 14ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാക്കാൻ തിഹാർ ജയിൽ അതോറിറ്റിക്ക് ഹൈക്കോടതി നിർദേശം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകിയത്. തീവ്രവാദ ഫണ്ടിംഗ് കേസിൽ യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എൻഐഎ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദ്ദേശം.
ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റിന്റെയും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടെയും ബെഞ്ചാണ് ഫെബ്രുവരി 14 ലേക്ക് കേസ് മാറ്റിയത്. യാസിൻ മാലിക്കിനെ നേരിട്ട് ഹാജരാക്കണമെന്ന കോടതിയുടെ മുൻ ഉത്തരവിൽ മാറ്റം വരുത്താൻ തിഹാർ ജയിൽ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. തിഹാർ ജയിൽ അതോറിറ്റിയുടെ ആവശ്യം പരിഗണിച്ച കോടതി, ഒരു വർഷത്തേക്കോ വിചാരണ പൂർത്തിയാകുന്നതുവരെയോ തിഹാർ ജയിലിൽ നിന്ന് ഇയാളെ മാറ്റരുതെന്നും നിർദേശിച്ചു.
ഈ സാഹചര്യത്തിൽ യാസിൻ മാലിക്കിനെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് നിർദേശിക്കുന്ന തരത്തിൽ ഉത്തരവിൽ മാറ്റം വരുത്തുകയായിരുന്നു. അതീവ അപകടസാധ്യതയുള്ള തടവുകാരുടെ വിഭാഗത്തിലാണ് യാസിൻ മാലിക്കിനെ ഡൽഹിയിലെ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുന്നതെന്നും അതിനാൽ കനത്ത സുരക്ഷാ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അപേക്ഷയെന്നും തിഹാർ അപേക്ഷയിൽ വ്യക്തമാക്കി.
Discussion about this post