ന്യൂഡൽഹി: ധാദി എന്നറയപ്പെടുന്ന പരംജിത് സിംഗിന് തീവ്രവാദ ഫണ്ടിംഗുമായുള്ള ബന്ധത്തെക്കുറിച്ച് കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ ഏജൻസികൾ. പരംജിത് സിംഗിനെ രഹാസ്യാന്വേഷണ ഏജൻസികൾ ഇതിനായി ചോദ്യം ചെയ്യും. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് റോഡിന്റെ അടുത്ത സഹായിയാണ് പരംജിത് സിംഗ്.
ബ്രിട്ടീഷ് പൗരനും ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ സ്ഥാപക അംഗവുമായ പരംജിത് സിംഗ് റോഡുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാളെന്ന് മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാജ പാസ്‌പോർട്ടിൽ ലണ്ടനിലേക്ക് കടക്കാൻ ശ്രമിച്ച പരംജിത് സിംഗിനെ അമൃത്‌സർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്, മിലിട്ടറി ഇന്റലിജൻസ്, സ്റ്റേറ്റ് ഇന്റലിജൻസ് വിംഗ് എന്നിവയുടെ സംഘമായിരിക്കും ഇയാളെ ചോദ്യം ചെയ്യുക.
2021-ൽ, പഞ്ചാബിലെ ക്രമസമാധാനം തകർക്കുന്നതിനായി നിർദ്ദിഷ്ട വ്യക്തികൾക്ക് പണവും തീവ്രവാദ ഹാർഡ്‌വെയറുകളും ക്രമീകരിച്ച് നൽകിക്കൊണ്ട് സിഖ് യൂത്ത് ഫെഡറേഷൻ പുനഃസംഘടിപ്പിക്കുന്നതിൽ ഉൾപ്പെട്ടവരിൽ ഒരാളാണ് പരംജിത് സിംഗ് എന്ന് കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ ഫണ്ടിംഗിലെ പരംജിത് സിംഗിന്റെ പങ്കിനെക്കുറിച്ചും ഇയാളുടെ കൂട്ടാളികളെക്കുറിച്ചും ചോദ്യം ചെയ്യും. ഭീകരൻ ലഖ്ബീർ സിംഗ് റോഡ് മരിച്ചതുകൊണ്ട് റോഡിന്റെ കൂട്ടാളികളുമായുള്ള പരംജിത്തിന്റെ ബന്ധവും അന്വേഷിക്കും.









