ടോക്കിയോ : കാറിടിച്ച് പ്രാവിനെ കൊന്നെന്ന കുറ്റത്തിന് ജപ്പാനിൽ ടാക്സി ഡ്രൈവർ അറസ്റ്റിലായി. കഴിഞ്ഞ മാസം ജാപ്പനീസ് തലസ്ഥാനത്ത് വെച്ച് നടന്ന സംഭവത്തിലാണ് അറ്റ്സുഷി ഒസാവ എന്ന 50 വയസ്സുകാരൻ അറസ്റ്റിൽ ആയിരിക്കുന്നത്. പ്രാവുകളുടെ കൂട്ടത്തിലേക്ക് കാർ ഓടിച്ചു കയറ്റുകയും ഒരു പ്രാവിന്റെ മരണത്തിന് ഇടയാക്കുകയും ചെയ്തു എന്ന് കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജപ്പാനിലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വഴിയാത്രക്കാരാണ് ഈ സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് പ്രാവിന്റെ പോസ്റ്റ്മോർട്ടം നടത്തി മരണകാരണം കണ്ടെത്തിയ ശേഷമായിരുന്നു ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
ജപ്പാനിൽ വന്യജീവി വിഭാഗത്തിലാണ് പ്രാവുകളെ കണക്കാക്കുന്നത്. അതിനാൽ തന്നെ പ്രാവുകളെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമായി കരുതപ്പെടുന്നതാണ്. അതേസമയം നഗരങ്ങളിൽ ശല്യമായി മാറിക്കൊണ്ടിരിക്കുന്ന കാക്കകളെ തുരത്താനായി വിവിധ വഴികൾ തേടുകയാണ് ജാപ്പനീസ് സർക്കാർ.
Discussion about this post