ബെംഗളൂരു: ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് നൽകിയ അനുമതി പിൻവലിക്കാനുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവും എംഎൽഎയുമായ ബസൻഗൗഡ പാട്ടീൽ യത്നാൽ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.
സി ബി ഐ ക്ക് നൽകിയിരിക്കുന്ന അന്വേഷണ സമ്മതം പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് അങ്ങേയറ്റം നിയമവിരുദ്ധമാണെന്നും അത് പ്രിന്റ് ചെയ്ത കടലാസിന്റെ വില പോലും അതിനില്ലെന്നും യത്നാൽ പറഞ്ഞു. ഇത്തരം എക്സിക്യൂട്ടീവ് ഉത്തരവ്, സുപ്രീം കോടതിയാൽ തീരുമാനിക്കപ്പെട്ട രാജ്യത്തെ നിയമങ്ങൾക്ക് കടക വിരുദ്ധമാണ് അദ്ദേഹം കൂട്ടിച്ചേർത്തു
ആദായനികുതി വകുപ്പിന്റെ റെയ്ഡുകളുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ ശിവകുമാറിനെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ സിബിഐ സംസ്ഥാന സർക്കാരിനോട് നേരത്തെ അനുമതി തേടിയിരുന്നു . 2019 സെപ്റ്റംബർ 25ന് അന്നത്തെ ബിജെപി സർക്കാർ അത് അനുവദിക്കുകയും ചെയ്തു.
ഈ വർഷം മേയിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ 2023 നവംബർ 28 ന് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ ഡി കെ ശിവകുമാറിന് എതിരായി ഉണ്ടായിരുന്ന സി ബി ഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിച്ചു.
സർക്കാർ അനുമതി പിൻവലിച്ചതിനെ തുടർന്ന് നവംബർ 29ന് ശിവകുമാർ കോടതിക്ക് മുമ്പാകെ നൽകിയ അപ്പീൽ പിൻവലിച്ചിരുന്നു.തുടർന്ന് യത്‌നാൽ നൽകിയ ഹർജി ബുധനാഴ്ച സിംഗിൾ ജഡ്ജി ബെഞ്ചിന് മുമ്പാകെ വരുകയും . കേസിൽ കക്ഷിയല്ലാത്ത ഒരാൾ ഇത്തരമൊരു ഹർജി നൽകുന്നത് നിലനിൽക്കുകയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
Discussion about this post