എറണാകുളം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് കെ ബാബു ആണ് കൂടുതൽ അന്വേഷണത്തിനായി ഉത്തരവിട്ടിരിക്കുന്നത്. മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കോടതി നടപടികൾ നടന്നുകൊണ്ടിരിക്കുന്ന കേസിൽ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. കോടതിയിൽ തെളിവായി സമർപ്പിച്ചിട്ടുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എങ്ങനെയാണ് മറ്റൊരാൾ പരിശോധിച്ചിരിക്കാൻ സാധ്യതയുള്ളതിനാലാണ് ഹാഷ് വാല്യൂ മാറിയത് എന്ന് അതിജീവിത സംശയമുന്നയിച്ചു.
മെമ്മറി കാർഡ് മറ്റാരെങ്കിലും പരിശോധന നടത്തുകയും ദൃശ്യങ്ങൾ പകർത്തുകയോ ചെയ്തോ എന്നത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടത്. എന്നാൽ നടൻ ദിലീപ് ഈ ആവശ്യത്തെ എതിർത്തിരുന്നു. ഈ സംഭവത്തെക്കുറിച്ച് ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ പോലീസിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായവും ഇതിനായി തേടാമെന്നും കോടതി സൂചിപ്പിച്ചു. ഒരുമാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം എന്നും ഉത്തരവിൽ പറയുന്നു.
Discussion about this post