പത്തനംതിട്ട : ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കണം എന്നതിന്റെ കൂടിയാലോചനയ്ക്കായി ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി ദർശന സമയം കൂട്ടാൻ സാധിക്കുമോ എന്ന് ഹൈക്കോടതി തന്ത്രിയോട് ആരാഞ്ഞിരുന്നു.
എന്നാൽ ശബരിമലയിലെ ദർശന സമയം കൂട്ടാൻ സാധിക്കില്ല എന്ന് തന്ത്രി ഹൈക്കോടതിയെ വിവരം അറിയിച്ചു. പൂജാ സമയങ്ങളും ദർശന സമയങ്ങളും ആചാരപ്രകാരം നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ളവയാണ്. കൃത്യമായ ആചാരാനുഷ്ഠാനങ്ങൾ പ്രകാരമാണ് ശബരിമലയിലെ ഓരോ കാര്യങ്ങളും നിശ്ചയിച്ചിട്ടുള്ളത്. അതിൽ മാറ്റങ്ങൾ വരുത്താൻ ആകില്ലെന്ന് തന്ത്രി ഹൈക്കോടതിയെ അറിയിച്ചു.
തിരക്ക് നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം കുറച്ചിട്ടുള്ളതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
Discussion about this post