ആലപ്പുഴ : നവകേരള സദസ്സിൽ പങ്കെടുക്കാനായി എത്തുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസ് കടന്നുപോകാനായി മാവേലിക്കര സ്കൂളിന്റെ മതിൽ പൂർണമായും തകർത്തു. നേരത്തെ തന്നെ മതിൽ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം എംഎൽഎ ആയ അരുൺ കുമാർ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം നടപ്പിലാക്കിയിരുന്നില്ല.
പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിക്കാനായി കഴിഞ്ഞദിവസം പുലർച്ചെയാണ് ജെസിബി ഉപയോഗിച്ച് സ്കൂൾ മതിൽ പൂർണമായും പൊളിച്ചുമാറ്റിയത്. മതില്‍ പൊളിച്ചു മാറ്റിയത് അരുണ്‍ കുമാര്‍ എം.എല്‍എയുടെ നേതൃത്വത്തിലുള്ള ഗുണ്ടകളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ മതിലിന്‍റെ സ്ഥാനത്ത് മനുഷ്യമതില്‍ തീർത്ത് പ്രതിഷേധിച്ചു.
നഗരസഭയുടെ അനുമതിയില്ലാതെയാണ് സ്കൂൾ മുതൽ പൊളിച്ചു നീക്കിയത് എന്ന് നഗരസഭ ഭരണസമിതി വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് ചേര്‍ന്ന അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സാമൂഹ്യവിരുദ്ധരാണ് സ്കൂൾ മതിൽ പൊളിച്ചതെന്നാണ് നഗരസഭയുടെ വാദം. സംഭവത്തെക്കുറിച്ച് ഹൈക്കോടതിയിൽ പരാതി നൽകാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
Discussion about this post