വാരാണസി: ടോം സോയറുടെയും ഹക്കിൾബെറി ഫിന്നിന്റെയും സാഹസികതകൾ എന്ന ലോകപ്രശസ്തമായ കഥകളുടെ രചയിതാവായ അമേരിക്കൻ സാഹിത്യകാരൻ “മാർക്ക് ട്വൈനിനെ” ലോകചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായാണ് കണക്കാക്കുന്നത്. മാർക്ക് ട്വെയ്ൻ ഒരിക്കൽ നമ്മുടെ ഭാരതത്തെ കുറിച്ച് പറഞ്ഞു: “ഈ ഭൂപ്രദേശം, അതായത്, ഇന്ത്യ, മനുഷ്യരാശിയുടെ കളിത്തൊട്ടിലാണ്. മനുഷ്യ സംസ്കാരത്തിന്റെ ജന്മസ്ഥലമാണ്, ചരിത്രത്തിന്റെ അമ്മയാണ്, ഇതിഹാസത്തിന്റെ, പാരമ്പര്യത്തിന്റെ മുത്തശ്ശിയാണ്. അദ്ദേഹം ഒരിക്കൽ വാരണാസി സന്ദർശിക്കാൻ ഇടവന്നപ്പോൾ പറഞ്ഞു, ഈ നഗരം “ചരിത്രത്തേക്കാൾ പഴക്കമേറിയതും പാരമ്പര്യത്തേക്കാൾ പഴക്കമുള്ളതും ഇതിഹാസത്തേക്കാൾ പഴക്കമുള്ളതും അവയെല്ലാം ഒരുമിച്ച് ചേർത്തതിന്റെ ഇരട്ടി പഴക്കമുള്ളതുമാണ്.
മനുഷ്യചരിത്രം തുടങ്ങിയതിനു ശേഷം തകർച്ചയില്ലാതെ അനുസ്യൂതമായി നിലനിന്ന ഏറ്റവും പഴയ നാഗരികതയാണ് കാശി അഥവാ വാരാണസി. മഹാകാലന്റെ വിഹാര കേന്ദ്രവും ശ്രീബുദ്ധന്റെ പ്രഭാഷണ കേന്ദ്രവും കാശി തന്നെ ആയിരിന്നു.
അങ്ങനെയുള്ള കാശിയുടെ ആധുനിക ചരിത്രത്തെ ഭാരതവും ലോകവും അടയാളപ്പെടുത്താൻ പോകുന്നത് മോദിക്ക് മുമ്പും മോദിക്ക് ശേഷവും ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ചിലർക്കെങ്കിലും അല്പം പ്രയാസം ഉണ്ടാകുമെങ്കിലും അതാണ് ശരി. അത്രമാത്രമാണ് ഇന്ത്യൻ പ്രധാനമന്ത്രിയും സർവ്വോപരി വരാണസിയുടെ എം പി യും ആയ നരേന്ദ്ര ദാമോദർ ദാസ് മോദി കാശിയിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ
കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യയിലെ ഏത് ഹിന്ദു ആരാധനാലയവും പോലെ കാശിയും അവഗണനയുടെ പടുകുഴിയിൽ പെട്ട് കിടക്കുകയായിരുന്നു. 2014 ൽ, എൻ ഡി എ യുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആയി ബി ജെ പി നിശ്ചയിച്ച ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ രണ്ടാം നിയോജക മണ്ഡലമായി കാശി തിരഞ്ഞെടുക്കും വരെ.
ഭാരതത്തിൽ എവിടെ വേണമെങ്കിലും മത്സരിക്കാമായിരുന്നിട്ടും, എന്ത് കൊണ്ട് മോദി കാശി തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അന്ന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല. അല്ലെങ്കിലും അദ്ദേഹം അങ്ങനെയാണല്ലോ, ഒരു ചോദ്യത്തിനും ഉള്ള ഉത്തരം വാക്കുകൾ കൊണ്ട് നല്കിയതിനേക്കാൾ കൂടുതൽ പ്രവൃത്തി കൊണ്ട് നൽകിയാണല്ലോ അദ്ദേഹത്തിന് ശീലം. ആ ചോദ്യത്തിനുള്ള ഉത്തരം കാശിയിലെ ജനങ്ങൾ മാത്രമല്ല, ഭാരതത്തിലെയും ലോകത്തേയും ജനങ്ങൾ കൺകുളിർക്കെ കണ്ടു
ഗംഗയിലെ മൾട്ടി മോഡൽ ടെർമിനൽ, റോഡുകൾ, കാശി വിശ്വനാഥ ക്ഷേത്രം മുതൽ ഗംഗ വരെയുള്ള “ഘട്ട് ഇടനാഴി”, നമാമി ഗംഗ പദ്ധതിയിലൂടെ ഗംഗയുടെ ശുചീകരണം തുടങ്ങിയ ചുവടുവയ്പുകളിലൂടെ കാലം ഏതോ മുഹൂർത്തത്തിൽ അതിന്റെ മുന്നോട്ടുള്ള പ്രയാണം നിലച്ചു പോയ പോയ കാലകാലന്റെ സവിധത്തെ മോദി അതിന്റെ പൂർവ്വപ്രൗഢിയിലേക്ക് കൈപിടിച്ചു നടത്തുവാൻ തുടങ്ങി
2021 ഡിസംബർ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് കാശി വിശ്വനാഥ ഇടനാഴി, ഇത് കാശിയുടെ ഭൂപ്രകൃതിയെ മനോഹരമാക്കുക മാത്രമല്ല, പുണ്യ ഗംഗയിലേക്കും ആദരണീയമായ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുമുള്ള പ്രവേശനത്തെയും ഗണ്യമായി മെച്ചപ്പെടുത്തി. നവീകരിച്ച ഗംഗാ ഘട്ടുകളും പുണ്യ നദിയിലേക്കുള്ള നേരിട്ടുള്ള പ്രവേശനവും ദശലക്ഷക്കണക്കിന് ഭക്തർക്ക് ആത്മീയതയുടെ നവോന്മേഷവും അനായാസതയും ആണ് കൊണ്ടുവന്നത്.
സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ , കഴിഞ്ഞ വർഷങ്ങളിൽ അസാധാരണമായ ഭക്തജന സാന്നിധ്യത്തിനാണ് കാശി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ 13 കോടിയിലധികം ഭക്തർ കാശി സന്ദർശിച്ചിട്ടുണ്ട് 2019-ൽ ഇത് 68 ലക്ഷമായിരുന്നു. ഈ സന്ദർശകരുടെ എണ്ണം കാശിയുടെ ആത്മീയ ചൈതന്യത്തെ വർദ്ധിപ്പിച്ചു അധോന്മുഖം ആയികിടന്നിരുന്ന 40 പുരാതന ക്ഷേത്രങ്ങൾ കണ്ടെത്തുകയും അവയുടെ പവിത്രത കാത്തുസൂക്ഷിച്ചു കൊണ്ട് സൂക്ഷ്മമായി പുനഃസ്ഥാപിക്കുകയും ചെയ്തു.
സാമ്പത്തിക സ്വാധീനവും തൊഴിലവസരങ്ങളും
കാശിയുടെ പരിവർത്തനം ആദ്ധ്യാത്മിക മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല, അത് പ്രദേശത്ത് ഗണ്യമായ സാമ്പത്തിക വളർച്ച ഉണ്ടാക്കുകയും ടൂറിസം മേഖല, പ്രത്യേകിച്ച്, അതുമായി ബന്ധപ്പെട്ട ആളുകളുടെ വരുമാനത്തിൽ 65 ശതമാനം വർദ്ധനയോടെ ശ്രദ്ധേയമായ ഉത്തേജനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു . കൂടാതെ, ടൂറിസം മേഖലയിൽ മാത്രം 34.18 ശതമാനം തൊഴിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ വലിയ അലയൊലികൾ തന്നെയാണ് സൃഷ്ടിക്കുന്നത്
വാരാണസിയുടെ സ്റ്റാർട്ടപ്പ് ബൂം
വാരണാസിയിലെ സംരംഭകത്വ മനോഭാവം മേൽപറഞ്ഞ പുനരുജ്ജീവന ശ്രമങ്ങളാൽ ഉത്തേജിപ്പിക്കപ്പെട്ട് , ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ഉത്തർപ്രദേശിന്റെ സ്വപ്നത്തിന് കാര്യമായ സംഭാവന നൽകികൊണ്ടിരിക്കയാണ്. 250-ലധികം പുതിയ സംരംഭകർ നേതൃത്വം നൽകുന്ന നഗരത്തിന്റെ സ്റ്റാർട്ടപ്പ് സംവിധാനം കാശി വിശ്വനാഥ ഇടനാഴിയുടെ ഏറ്റവും വലിയ സംഭാവനയാണ്
സ്ഥിതിവിവരകണക്കുകളുടെ മൂന്നിൽ ഒന്ന് പോലും ഇവിടെ എടുത്തിട്ടില്ല. വിസ്താരഭയം തന്നെ കാരണം.
വാരണാസിയെ ക്ഷേത്രങ്ങൾക്ക് പേരുകേട്ട ജാപ്പനീസ് നഗരമായ ക്യോട്ടോക്ക് സമാനമാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം, അതിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്, എങ്കിലും നമ്മൾ ആ പാതയിൽ ശരിയായ ദിശയിലേക്ക് തന്നെയാണ് എന്ന് ഈ കഴിഞ്ഞ വർഷങ്ങളിൽ വാരണാസിയിൽ നടന്ന അഭൂതപൂർവ്വമായ പരിവർത്തനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സംശയമില്ല മകന്റെ കൈപിടിച്ച് നടക്കുന്ന അമ്മയെ പോലെ നരേന്ദ്രന്റെ കൈ പിടിച്ച് വാരാണസി നടക്കുകയാണ്, അതിന്റെ പൂർവ്വപ്രഭയിലേക്ക്. ഒരു മനുഷ്യനെ കൊണ്ട് എങ്ങനെ ഇത്രയധികം കാര്യങ്ങൾ സാധിക്കുന്നു എന്ന് ആരായാലും അത്ഭുതപ്പെട്ടു പോകും, അപ്പോഴും ഓരോ രാജ്യസ്നേഹിയുടെയും മനസ്സിൽ വർഷങ്ങളായി പറഞ്ഞു പഴകിയ ആ മുദ്രാവാക്യങ്ങൾ വീണ്ടും കടന്നു വരും അതെ ” മോദി ഹേ തോ മുംകിൻ ഹേ” ( മോദിയുണ്ടെങ്കിൽ സാധ്യമാണ്)
Discussion about this post