മംഗളൂരു: ഗര്‍ഭിണിയായ യുവതിയെയും മൂന്നു വയസുകാരനായ മകനെയും കാണാനില്ലെന്ന് പരാതി. യുവതിയുടെ ഭര്‍ത്താവ് ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ബജ്പെ മേഖലയിലെ കെപി നഗർ സ്വദേശി അഹമ്മദ് മഖ്സൂദ് ആണ് ഭാര്യ ഷറീന(24)യെയും മകന്‍ മുഹമ്മദ് തൊഹറിനെയും കാണാതായതായി ബജ്പെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഡിസംബര്‍ 11 രാത്രി മുതലാണ് ഇരുവരെയും കാണാതായത് എന്ന് പരാതിയില്‍ പറയുന്നു. വസ്ത്രങ്ങളും അഞ്ച് ഗ്രാം സ്വര്‍ണവും എടുത്ത് അമ്മയുടെ വീട്ടിലേക്ക് പോവുകയാണെന്ന കുറിപ്പ് എഴുതി വച്ചാണ് ഷറീന വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഷറീന നിലവില്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്.
ആറ് വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഡിസംബര്‍ 11ന് അര്‍ദ്ധരാത്രി ഏകദേശം 2.45നാണ് ഷറീന വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് വീടിന് മുന്നില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്ന് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഷറീന അമ്മയുടെ വീട്ടില്‍ എത്തിയില്ലെന്ന് അടുത്ത ദിവസം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്തിയില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post