ആലപ്പുഴ : നവ കേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ചു.
ആലപ്പുഴയിൽ നവ കേരള സദസ്സ് നടക്കുന്നതിനിടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. വീടിന്റെ രണ്ടുനിലകളിലെയും ജനൽ ചില്ലുകൾ തകർത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
കൈതവനയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറി ജോബിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം തടയാൻ ശ്രമിച്ച ജോബിന്റെ ഭാര്യയെ കഴുത്തിന് പിടിച്ചു തള്ളിയിട്ടതായും പരാതിയുണ്ട്. സംഭവത്തിൽ സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ റെജീബ് അലിയെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
റെജീബ് അലി സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവരെ സുരക്ഷാ സംഘം മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു കൈതവനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചത്.
Discussion about this post