ലക്‌നൗ : ഇസ്ലാം മത വിശ്വാസികൾക്കായി അയോദ്ധ്യയിൽ നിർമ്മിക്കുന്ന പുതിയ പള്ളിക്ക് തറക്കല്ലിടാൻ ആയി മക്കയിൽ നിന്നുള്ള ഇമാം എത്തും. മക്കയിലെ കഅബ സ്ഥിതി ചെയ്യുന്ന പരിസരത്തുള്ള വിശുദ്ധ പള്ളിയിൽ നമസ്‌കാരത്തിന് നേതൃത്വം നൽകുന്ന ഇമാം-ഇ-ഹറാം ആയിരിക്കും പുതിയ പള്ളിക്ക് തറക്കല്ലിടുക.
ബാബറി മസ്ജിദ് പകരമായി ഇസ്ലാം മത വിശ്വാസികൾക്ക് പുതിയ ആരാധനാലയം നിർമ്മിക്കാനായി ഉത്തർപ്രദേശ് സർക്കാർ അനുവദിച്ച സ്ഥലത്താണ് പുതിയ പള്ളി നിർമ്മിക്കുന്നത്. മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല എന്ന പേരിലായിരിക്കും ഈ പുതിയ പള്ളി അറിയപ്പെടുക. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലിം പള്ളി ആയിരിക്കും ഇവിടെ നിർമ്മിക്കുകയെന്ന് മസ്ജിദ് നിർമ്മാണ കമ്മിറ്റി അറിയിച്ചു.
അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ ധാന്നിപുരിലാണ് മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുള്ള എന്ന പേരിൽ പുതിയ പള്ളി നിർമിക്കുന്നത്. മുംബൈയിൽനിന്നുള്ള ബിജെപി നേതാവ് ഹാജി അരാഫത്ത് ഷെയ്ക്ക് ആണ് പുതിയ പള്ളിയുടെ നിർമ്മാണ കമ്മിറ്റി അധ്യക്ഷൻ. ലോകത്തിൽ തന്നെ ഏറ്റവും വലിയ ഖുർആനും ഈ പള്ളിയിൽ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. 21 അടി നീളവും 36 അടി വീതിയും ഉള്ളതായിരിക്കും ഈ ഖുർആൻ.
പള്ളിയുടെ നിർമ്മാണത്തിനായി നേരത്തെ തയ്യാറാക്കിയിരുന്ന ഡിസൈനിൽ നിന്നും മാറ്റങ്ങൾ വരുത്തി അഞ്ച് മിനാരങ്ങളുള്ള പുതിയ ഡിസൈനിലായിരിക്കും പുതിയ പള്ളിയുടെ നിർമ്മാണം.
പള്ളിയോടൊപ്പം അതേ വളപ്പിൽ തന്നെ ക്യാൻസർ ആശുപത്രിയും സ്കൂളുകളും കോളെജുകളും മ്യൂസിയവും ലൈബ്രറിയും സ്ഥാപിക്കുമെന്നും ഹാജി അരാഫത്ത് ഷെയ്ക്ക് വ്യക്തമാക്കി.
Discussion about this post