തിരുവനന്തപുരം : പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് ഓഫീസർമാർക്കും അധിക സുരക്ഷ നൽകാൻ തീരുമാനിച്ച് പോലീസ്. മുഖ്യമന്ത്രിയുടെ ഗൺ മാൻ അനിലിന്റെയും എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെയും വീടിനും പ്രത്യേക കാവൽ നൽകാൻ പോലീസ് നിർദ്ദേശിച്ചു.
യൂത്ത് കോൺഗ്രസുകാർക്ക് നേരെ മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് ഉദ്യോഗസ്ഥരും നടത്തിയ മർദ്ദനങ്ങൾ വലിയ വിവാദമായ സാഹചര്യത്തിലാണ് നടപടി. യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചവർക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഗണ്മാനും എസ്കോർട്ട് ഉദ്യോഗസ്ഥർക്കും അധിക സുരക്ഷ നൽകുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ആലപ്പുഴയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയവരെ കാറിൽ നിന്നിറങ്ങി ഗൺമാൻ അനിലും എസ്കോർട്ട് ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി മർദ്ദിച്ചിരുന്നു. ഗൺമാൻ അനിലിനും എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിനും അധിക സുരക്ഷ ഏർപ്പെടുത്തണമെന്ന് തിരുവനന്തപുരം കമ്മീഷണർ ആണ് ഉത്തരവ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ അനിലിന്റെ ക്വാർട്ടേഴ്സിനും കുടുംബ വീടിനും പട്ടത്തുള്ള സന്ദീപിന്റെ വീടിനും പോലീസ് സുരക്ഷയും ഏർപ്പെടുത്താൻ കമ്മീഷണർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post