തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ഡ്യൂട്ടി സമയത്ത് ഡോക്ടർക്ക് നേരെ ആക്രമണം. ആര്യനാട് ഗവൺമെന്റ് ആശുപത്രിയില്‍ ആണ് ഡോക്ടർക്ക് നേരെ മർദ്ദനം ഉണ്ടായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടര്‍ ജോയിക്കാണ് മര്‍ദനമേറ്റത്.
മർദ്ദനത്തിൽ പരുക്കേറ്റ ഡോക്ടര്‍ വെള്ളനാട് ഗവൺമെന്റ് ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച രാത്രി 11.30-ഓടെയായിുന്നു ഡോക്ടർക്ക് നേരെ മർദ്ദനം നടന്നത്. മദ്യപിച്ച് എത്തിയ മൂന്നംഗ സംഘമാണ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെയും നഴ്സിനെയും ഇവർ അസഭ്യം പറയുകയും ചെയ്തു. പരാതിയെ തുടർന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റെന്ന് പറഞ്ഞാണ് മൂന്ന് യുവാക്കൾ രാത്രി പതിനൊന്നരയോടെ ആര്യനാട് ഗവൺമെന്റ് ആശുപത്രിയിൽ എത്തുന്നത്. നേരിട്ട് ഡോക്ടറെ കാണാൻ എത്തിയ ഇവരോട് ഒ.പി ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനുമായും നഴ്സുമായും ഇവർ തർക്കിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടയിൽ ഈ സംഘത്തിലെ ഒരാൾ ഓടിവന്ന് ഡോക്ടറെ മർദ്ദിക്കുകയായിരുന്നു.
Discussion about this post