തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. സംസ്ഥാനത്തെ 564 പോലീസ് സ്‌റ്റേഷനുകളിലേക്കും ബഹുജന മാർച്ച് സംഘടിപ്പിക്കും. 5 ലക്ഷത്തിലേറെ അണികൾ സംസ്ഥാനത്താകയായി മാർച്ചിൽ പങ്കെടുക്കുമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അറിയിച്ചു.
പോലീസും സിപിഎം പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും എല്ലാം ചേർന്ന് യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നത്. ഡിസംബർ 20ന് ആയിരിക്കും കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുക.
സംസ്ഥാനത്തെ 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെ 11ന് ബഹുജന പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. ഒരു മണ്ഡലത്തിൽ നിന്നും ചുരുങ്ങിയത് ആയിരം പേരെങ്കിലും പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുക്കും. ഡിസിസി അധ്യക്ഷന്‍മാര്‍, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍, അതത് ജില്ലകളിലെ കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍, പോഷക സംഘടനകളുടേയും സെല്ലുകളുടേയും ഭാരവാഹികള്‍ തുടങ്ങിയവര്‍ ബഹുജന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിന് നേതൃത്വം നൽകുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
Discussion about this post