മലപ്പുറം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക്ക് തള്ളിക്കയറി എബിവിപി പ്രവർത്തകർ. സെനറ്റ് അംഗങ്ങളെ തടയാൻ കൂട്ടുനിന്ന വൈസ് ചാൻസിലർക്ക് എതിരെയാണ് ഇന്നും എബിവിപി പ്രതിഷേധം സംഘടിപ്പിച്ചത്. വലിയ പോലീസ് ബന്ദവസിലാണ് സർവകലാശാല എന്ന് മനസിലാക്കിയ പ്രവർത്തകർ പോലിസിനെ വെട്ടിച്ച് സർവകലാശാലക്ക് അകത്ത് കയറുകയായിരുന്നു. വൻ പോലീസ് സുരക്ഷയിൽ
എഡി ബ്ലോക്കിൽ നടന്ന യോഗത്തിലേക്ക് എബിവിപി ദേശീയ നിർവ്വാഹക സമിതി യദു കൃഷ്ണന്റെ നേതൃത്വത്തിൽ ഒരു സംഘമാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ഇവർ ഗേറ്റ് തള്ളി തുറക്കാൻ ശ്രമിച്ചതോടെ പോലീസ് ബലം പ്രയോഗിച്ചു.
പോലീസിന്റെ ശ്രദ്ധ തിരിഞ്ഞ ഈ സമയത്ത് മറ്റൊരു ഭാഗത്തുകൂടി സംസ്ഥാന സെക്രട്ടറി ഇയു ഈശ്വരപ്രസാദ്, കേന്ദ്ര പ്രവർത്തക സമിതി അംഗം എൻസിടി ശ്രീഹരി, ദേശീയ നിർവ്വാഹക സമിതി അംഗം ശരത്ത് സദൻ തുടങ്ങിയവർ കരിങ്കൊടിയുമായി എഡി ബ്ലോക്കിലേക്ക് തള്ളിക്കയറി. പത്തോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
സെനറ്റ് യോഗത്തിനെത്തിയ പദ്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ തടഞ്ഞതിൽ വൈസ് ചാൻസിലറും കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണ് എബിവിപി സമരവുമായി രംഗത്ത് വന്നത്. എസ്എഫ്ഐ സമരത്തിന് സംയമനം പാലിച്ചിരുന്ന പോലീസ് എബിവിപി പ്രവർത്തകർക്കുനേരെ വലിയ മർദ്ദനമാണ് അഴിച്ചുവിടുന്നത്. സെനറ്റ് അംഗങ്ങളെ തടഞ്ഞ വിഷയത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പറഞ്ഞു.
Discussion about this post