തിരുവനന്തപുരം : തന്നെ കരിങ്കൊടി കാണിച്ചവരെ ജനങ്ങൾ ചിരിച്ചുകൊണ്ടാണ് നേരിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിശയകരമായ സമീപനമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ജനങ്ങൾക്ക് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കരിങ്കൊടി കാണിക്കുന്നവർക്കെതിരെ തങ്ങൾ എപ്പോഴും സംയമനം പാലിക്കുകയാണ് ചെയ്തത് എന്നും പിണറായി വിജയൻ വ്യക്തമാക്കി. “പ്രതിപക്ഷ നേതാവ് എപ്പോഴും അടിക്കും, അടിക്കും എന്നാണ് പറയുന്നത്. പക്ഷേ അവരുടെ വാക്കുകൾ ഒന്നും ജനങ്ങൾ വക വയ്ക്കുന്നില്ല. ഇത് കേന്ദ്രസർക്കാരിനുള്ള ഒരു വ്യക്തമായ സന്ദേശമാണ് ” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
” നവ കേരള സദസ്സ് നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പരിപാടിയാണെന്ന് ഇവിടുത്തെ ജനങ്ങൾക്ക് മനസ്സിലായി. കേരളത്തോട് എപ്പോഴും കേന്ദ്രം കാണിക്കുന്നത് ഭരണഘടന വിരുദ്ധ നടപടിയാണ്. കേന്ദ്രസർക്കാരിന്റെ ഈ സമീപനത്തിനെതിരെ യോജിച്ചു നീങ്ങാമെന്ന് എപ്പോഴും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കാനാണ് എപ്പോഴും പ്രതിപക്ഷത്തിന് താൽപര്യം” എന്നും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.
കേന്ദ്രസർക്കാർ നടപടികളെ ചോദ്യം ചെയ്ത് സംസ്ഥാനം ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാൽ മന്ത്രിസഭ നടത്തിയ അഭ്യർത്ഥനയ്ക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി നിങ്ങളുമായി ഒരു യോജിപ്പിനും ഇല്ല എന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചു.
Discussion about this post