ഇസ്ലാമാബാദ്: 2024 ൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി പാകിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പിഎംഎംഎൽ) . 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ഭീകരനുമായ ഹാഫിസ് മുഹമ്മദ് സയീദിന്റെ പിന്തുണയുള്ള പാർട്ടിയാണ് പിഎംഎംഎൽ. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരനാണ് ഹാഫിസ് മുഹമ്മദ് സയീദ്. ഇയാളുടെ മകൻ തൽഹ സയീദും മത്സരംഗത്തുണ്ട്. ലാഹോറിലെ നാഷണൽ അസംബ്ലിമണ്ഡലമായ NA-121 ൽ നിന്നാണ് തൽഹ സയീദ് മത്സരിക്കുന്നത്. കസേരയാണ് പിഎംഎംഎല്ലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്.
തങ്ങളുടെ പാർട്ടി ദേശീയ, പ്രവിശ്യാ അസംബ്ലി സീറ്റുകളിൽ മിക്കതിലും മത്സരിക്കുമെന്ന് പിഎംഎംഎൽ പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അഴിമതിക്ക് വേണ്ടിയല്ല, ജനങ്ങളെ സേവിക്കാനും പാകിസ്താനെ ഒരു ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കാനുമാണ് ഞങ്ങൾ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭീകരൻ സയീദുമായുള്ള ബന്ധം പിഎംഎംഎൽ പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു നിഷേധിച്ചതായാണ് വിവരം. തൽഹ സയീദിന്റെ സ്ഥാനാർത്ഥിത്വം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെയാണ് ഭീകരസംഘടനയുമായുള്ള ബന്ധം പാർട്ടി നിഷേധിച്ചത്. മകനായി വലിയ തോതിൽ ഫണ്ട് ഒഴുക്കുകയാണ് സയീദെന്നാണ് വിവരം. തൻ്റെ പിൻഗാമിയായി തൽഹയെ അവരോധിക്കാനായി നേരത്തെ സയീദ് ചില ശ്രമങ്ങൾ നടത്തിയതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) സ്ഥാപകനാണ് ഹാഫിസ് സയീദ്, നിരവധി തീവ്രവാദ ധനസഹായ കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2019 മുതൽ ജയിലിൽ കഴിയുകയാണ്. 31 വർഷത്തെ ജയിൽ ശിക്ഷയാണ് ഇയാൾക്ക് വിധിച്ചത്. 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ഉപഭീകരസംഘടനയാണ് സയീദിന്റെ നേതൃത്വത്തിലുള്ള ജെയുഡി.
Discussion about this post