ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി സംശയം. അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പോലീസും അന്വേഷണ ഏജൻസികളും. എംബസി ഉദ്യോഗസ്ഥർ മുഴുവൻ സുരക്ഷിതരാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ദേശീയ തലസ്ഥാനത്തെ ചാണക്യപുരി പ്രദേശത്താണ് എംബസി സ്ഥിതി ചെയ്യുന്നത്. വാർത്ത പുറത്ത് വന്നയുടൻ ഡൽഹി പോലീസ് സംഭവസ്ഥലത്തെത്തി പ്രദേശത്ത് വിശദമായ പരിശോധന നടത്തിവരികയാണ്.
അതേസമയം, വിഷയത്തിൽ ഇസ്രായേൽ എംബസി വക്താവ് തന്നെ പ്രതികരണവുമായി രംഗത്തെത്തി.
എംബസിയോട് ചേർന്ന് ഏകദേശം 5:20 ഓടെ സ്‌ഫോടനം നടന്നതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും,” ഇസ്രായേൽ എംബസി വക്താവ് ഗൈ നിർ ഏജൻസിയോട് പറഞ്ഞു.എന്നാൽ എംബസ്സിയിലെ ജീവനക്കാർ എല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ ഇസ്രായേൽ ഉദ്യോഗസ്ഥർ തങ്ങളുടെ ഇന്ത്യൻ സഹപ്രവർത്തകരുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ശേഷം, എംബസിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഞങ്ങളുടെ എല്ലാ നയതന്ത്രജ്ഞരും തൊഴിലാളികളും സുരക്ഷിതരാണ്. ഞങ്ങളുടെ സുരക്ഷാ ടീമുകൾ പ്രാദേശിക അജൻസികളോട് പൂർണ്ണ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഇസ്രായേൽ ഡെപ്യൂട്ടി അംബാസഡർ ഒഹാദ് നകാഷ് കെയ്‌നാർ പറഞ്ഞു
അതേസമയം ഒരു വലിയ ശബ്ദവും കേട്ടതായി ഒരു ദൃക്‌സാക്ഷിയും മാധ്യമങ്ങളോട് വെളിപ്പെടുത്തി
ഇസ്രായേൽ എംബസി പരിസരത്ത് സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ഇസ്രായേൽ അംബാസഡർക്ക് അയച്ച കത്ത് പോലീസ് കണ്ടെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇസ്രായേൽ ഹമാസ് സംഘർഷം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യവും അന്വേഷണ ഏജൻസികളും അതീവ ഗൗരവത്തോടെയാണ് സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത്. അന്വേഷണ ഏജൻസികൾ ഇപ്പോഴും സംഭവ സ്ഥലത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്.
Discussion about this post