മഹാത്മാഗാന്ധി വിഭാവനം ചെയ്ത മതേതരത്വവും സഹവർത്തിത്വവുമാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിലും കാണാനാവുക ; ശിവഗിരിയിലെത്തി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്
തിരുവനന്തപുരം : 91-ാമത് ശിവഗിരി തീർത്ഥാനടനത്തിന് മുന്നോടിയായി നടക്കുന്ന സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 30നാണ് ശിവഗിരി തീർത്ഥാടനത്തിന് ആരംഭമാവുക. ജനുവരി ഒന്നിനാണ് ശിവഗിരി തീർത്ഥാടനം സമാപിക്കുക.
മനുഷ്യരാശിയെ യാതൊരു വേർതിരിവുകളുമില്ലാതെ ഒന്നു പോലെ കാണാൻ ദീർഘദർശിയായ ശ്രീനാരായണ ഗുരുവിന് കഴിഞ്ഞതായി സർവ്വമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാംനാഥ് കോവിന്ദ് വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ പോലും ഗുരുവിന്റെ ദർശനത്തിന്റെ സത്തയുണടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ശ്രീനാരായണഗുരു അനീതിക്കെതിരെ പോരാടുകയും നീതിക്കായി നിലകൊള്ളുകയും ചെയ്ത വ്യക്തിയാണ്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത മതേതരത്വവും സഹവർത്തിത്വവുമാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിലും കാണാനാവുക. വസുധൈവ കുടുംബകം എന്ന ഏകലോക സിദ്ധാന്തമാണ് ശ്രീനാരായണ ഗുരുവിന്റെ ചിന്തകളിൽ പുലർന്നിരുന്നത്” എന്നും രാംനാഥ് കോവിന്ദ് വ്യക്തമാക്കി.
91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുക. ഡിസംബർ 30 ശനിയാഴ്ച രാവിലെ 7.30ന് ധർമ്മ സംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തുന്നതോടെ ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കമാകും. തീർത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്രധനകാര്യ മന്ത്രി നിർമലാ സീതാരാമൻ നിർവ്വഹിക്കും.
Discussion about this post