ബംഗളൂരു : കർണാടക സംരക്ഷണ വേദികെ പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തെ തുടർന്ന് ബംഗളൂരുവിൽ രണ്ട് മാളുകൾ അടച്ചു പൂട്ടേണ്ടതായി വന്നു. ബംഗളൂരു നഗരത്തിലെ മാളുകളുടെയും കടകളുടെയും നെയിം ബോർഡുകൾ കന്നട ഭാഷയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. കൂട്ടമായി എത്തിയ പ്രവർത്തകർ മാളുകളുടെ ഇംഗ്ലീഷ് നെയിംബോർഡുകളും പൂച്ചട്ടികളും മറ്റും തകർത്ത് ആക്രമാന്തരീക്ഷം സൃഷ്ടിച്ചതിനാൽ ആണ് മാളുകൾ അടച്ചുപൂട്ടേണ്ടതായി വന്നത്.
ഹെബ്ബാളിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യ, വൈറ്റ്ഫീൽഡിലെ ഫീനിക്സ് മാർക്കറ്റ്സിറ്റി എന്നിവയാണ് പ്രതിഷേധക്കാരുടെ ആക്രമണത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ടോടെ അടച്ചുപൂട്ടിയത്. ഈ മാളുകളുടെ ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള നെയിം ബോർഡുകൾക്ക് മീതെ പ്രവർത്തകർ കരിഓയിൽ ഒഴിച്ചു.
കെആർവി സംസ്ഥാന പ്രസിഡന്റ് ടിഎൻ നാരായണ ഗൗഡയുടെ നേതൃത്വത്തിലായിരുന്നു മാളുകളിലേക്ക് പ്രതിഷേധം നടത്തിയത്. ഈ മാളുകളോട് നേരത്തെ തന്നെ കന്നഡയിലുള്ള നെയിംബോർഡുകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ ഇതുവരെ അവർ തങ്ങളുടെ നിർദ്ദേശം അനുസരിച്ചില്ലെന്നും കെആർവി അറിയിച്ചു. തങ്ങളുടെ ആവശ്യം നിറവേറ്റുന്നത് വരെ പ്രതിഷേധം നടത്തുമെന്നും കർണാടക സംരക്ഷണ വേദികൈ വ്യക്തമാക്കി.
ബംഗളൂരു നഗരത്തിലെ മാളുകളുടെയും കടകളുടെയും നെയിം ബോർഡുകളിൽ 60 ശതമാനം കന്നഡ ഭാഷ വേണമെന്ന് നേരത്തെ ബംഗളൂരു ബൃഹത് മഹാനഗര പാലികൈ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് നടപ്പിലാക്കാനായി ഫെബ്രുവരി വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടയിലാണ് തിടുക്കപ്പെട്ട് കർണാടക സംരക്ഷണ വേദികൈ നഗരത്തിലെ വിവിധ മാളുകൾക്ക് നേരെ പ്രതിഷേധം സംഘടിപ്പിച്ചത്.
Discussion about this post